ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ പെട്ടന്നുള്ള പണിമുടക്കിൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം പൂർണമായും സ്തംഭിച്ചു. ഹൈദരാബാദ്, രംഗ റെഡ്ഡി, സംഗറെഡ്ഡി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലെ ബസ് സർവീസുകളാണ് മുടങ്ങിയത്. സർക്കാരും ആർടിസി ജോയിന്റ് ആക്ഷൻ കമ്മിറ്റി നേതാക്കളും തമ്മിലുള്ള ചർച്ചകൾ ഫലം കാണാതായതോടെയാണ് കഴിഞ്ഞ ദിവസം അർധ രാത്രി മുതൽ പണിമുടക്ക് ആരംഭിച്ചത്.
ശമ്പള പരിഷ്കരണം, തൊഴിൽ സുരക്ഷയും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുക, , ഒഴിവുള്ള തസ്തികകൾ നികത്തുക, ആർടിസിയെ സർക്കാരിൽ ലയിപ്പിക്കുക തുടങ്ങിയ 32 ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കുമെന്ന് അറിയിച്ചുള്ള നോട്ടീസ് 41 ദിവസം മുമ്പ് നൽകിയിട്ടും സർക്കാർ ചർച്ചകൾ വൈകിപ്പിക്കുകയും പ്രധാന ആവശ്യങ്ങൾ പരിഹരിച്ചില്ലെന്നും സമിതി ആരോപിച്ചു.
വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർമാരും കണ്ടക്ടർമാരും ഡിപ്പോകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. അധികാരത്തിൽ വരുന്നതിന് മുമ്പ് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടി പരാജയപ്പെട്ടുവെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്നും അവർ ആരോപിച്ചു.
നിരവധി ആളുകൾ ആശ്രയിക്കുന്ന ആർടിസി സർവീസുകൾ മുടങ്ങിയതോടെ സാധരണക്കാർ വലിയ ബുദ്ധിമുട്ടിലായി. ബദൽ ഗതാഗത മാർഗങ്ങളായ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും അമിത ചാർജ് ഈടക്കുന്നതായും പരാതിയുണ്ട്. അതേസമയം ഡിപ്പോകൾക്ക് മുന്നിൽ പ്രതിഷേധം ശക്തമായതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി.
അതേസമയം, സംസ്ഥാന സർക്കാർ ചർച്ചകൾക്കായി ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ ഘട്ടം ഘട്ടമായി പരിശോധിച്ച് പരിഹരിക്കാൻ സർക്കാർ നാലാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടിജിഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വൈ നാഗി റെഡ്ഡി പറഞ്ഞു. ഇതുമായി സഹകരിക്കണമെന്നും പണിമുടക്ക് പിൻവലിക്കണമെന്നും അദ്ദേഹം ജീവനക്കാരോട് അഭ്യർഥിച്ചു.