ഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭാ എംപി രാഘവ് ചദ്ദയ്ക്ക് നിലവിലുള്ള ഭീഷണിയുടെ അടിസ്ഥാനത്തിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകുമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പുറത്തുവിട്ടു. ഡൽഹിയിലും പഞ്ചാബിലും സുരക്ഷ വിപുലീകരിക്കുമെന്നും, രാഘവ് ചദ്ദയുടെ സംരക്ഷണത്തിനായി അർദ്ധസൈനിക വിഭാഗങ്ങളെ നിയോഗിക്കുമെന്നും കേന്ദ്രം അറിയിച്ചു.
കേന്ദ്രീകൃത ക്രമീകരണം ഔപചാരികമായി നിലവിൽ വരുന്നത് വരെ ഛദ്ദയ്ക്ക് അടിയന്തര സുരക്ഷ ഒരുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഇൻ്റലിജൻസ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഛദ്ദയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്ര തീരുമാനം.
പഞ്ചാബ് സർക്കാർ സംസ്ഥാന പൊലീസ് നൽകിയിരുന്ന ഛദ്ദയുടെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പിൻവലിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കേന്ദ്രത്തിൻ്റെ നീക്കം. ഛദ്ദയും എഎപി നേതൃത്വവും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം നൽകിയിരുന്ന സുരക്ഷ പിൻവലിച്ചത്. ഈ സാഹചര്യത്തിൽ ഛദ്ദയുടെ സുരക്ഷയ്ക്ക് പ്രാധാന്യമർഹിക്കുന്നതായി കണക്കാക്കുന്നു എന്നും കേന്ദ്രം വ്യക്തമാക്കി.
ഛദ്ദ പാർലമെൻ്റിൽ പഞ്ചാബിൻ്റെ ആശങ്കകൾ വേണ്ടത്ര ഉന്നയിക്കുന്നില്ലെന്നും കേന്ദ്രത്തെ ആക്രമണാത്മകമായി എതിർക്കുന്നതിനുപകരം മൃദു സമീപനം സ്വീകരിച്ചുവെന്നുമായിരുന്നു എഎപി നേതാക്കളുടെ ആരോപണം. വാക്കൗട്ടുകൾ, നോട്ടീസുകളിൽ ഒപ്പിടൽ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ നടപടികളിൽ പങ്കെടുക്കുന്നത് ഛദ്ദ ഒഴിവാക്കിയെന്നും അവർ ആരോപിച്ചു.