ബിഹാർ വോട്ടർ പട്ടിക അതിതീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആക്രമണം കടുപ്പിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും എതിരെ നടപടിയെടുക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. വോട്ട് അധികാർ യാത്രയുടെ മൂന്നാം ദിനത്തിൽ, ബിഹാറിലെ ഗയയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർക്കെതിരെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. "ഞാൻ എന്ത് പറയുന്നോ, അത് ചെയ്യും. വേദിയിൽ നിന്ന് ഞാൻ കള്ളം പറയില്ലെന്ന് നിങ്ങൾ കണ്ടല്ലോ. ഇപ്പോൾ മോദി സർക്കാരാണെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഓർക്കുക. നിങ്ങൾ ബിജെപി അംഗത്വം എടുത്ത് അവർക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് തേജസ്വി യാദവ് പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു കാര്യം മനസ്സിലാക്കുക, ബിഹാറിലും ഡൽഹിയിലും ഇൻഡ്യാ ബ്ലോക്ക് സർക്കാർ അധികാരത്തിലെത്തുന്ന ഒരു ദിവസം വരും. അന്ന് നിങ്ങൾ മൂന്നുപേർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കും. നിങ്ങൾ മുഴുവൻ രാജ്യത്തിന്റെയും വോട്ട് മോഷ്ടിച്ചു," തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ " വോട്ട് ചോരി " പിടിക്കപ്പെട്ടതിനുശേഷവും, സത്യവാങ്മൂലം സമർപ്പിക്കാനാണ് അവർ ആവശ്യപ്പെടുന്നതെന്ന് രാഹുൽ പറയുന്നു. "വോട്ട് ചോരി ' ഭാരത മാതാവിന്റെ ' ആത്മാവിനു നേരെയുള്ള ആക്രമണമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. "തെരഞ്ഞെടുപ്പ് കമ്മീഷനോട് എനിക്ക് പറയാനുള്ളത് ഇതാണ്, ഒരു ദിവസം രാജ്യം മുഴുവൻ നിങ്ങളോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടും. ഞങ്ങൾക്ക് കുറച്ച് സമയം തരൂ, എല്ലാ നിയമസഭാ, ലോക്‌സഭാ സീറ്റുകളിലും നിങ്ങൾ നടത്തിയ മോഷണം ഞങ്ങൾ പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കും," രാഹുൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര മൂന്നാം ദിവസവും ബീഹാറിൽ പര്യടനം തുടരുകയാണ്. വസിർഗഞ്ചിലെ പുനാമയിൽ തുടങ്ങി ബർബിഗയിലേക്കാണ് ഇന്നത്തെ റാലി. കഴിഞ്ഞ ദിവസം നടന്ന റാലിയിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്.
അതേസമയം, എസ്ഐആറിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻ്റിൻ്റെ ഇരു സഭകളിലും ഇന്നും പ്രതിഷേധിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെൻ്റ് നോട്ടീസ് നൽകുന്നതിൽ ഇന്ന് തുടർചർച്ച നടക്കും. വർഷകാല സമ്മേളനം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.
വോട്ട് ചോരി ആരോപണങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നീക്കവുമായി ഇൻഡ്യാ മുന്നണി എത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇൻഡ്യാ സഖ്യത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത് എന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിക്കുന്നത്.