രാഹുൽ ഗാന്ധി 
NATIONAL

രാഹുൽ ഗാന്ധി നയിക്കുന്ന 'വോട്ട് അധികാർ' യാത്രയ്ക്ക് നാളെ തുടക്കം

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ യാത്രയില്‍ പങ്കെടുക്കും

Author : ന്യൂസ് ഡെസ്ക്

ബിഹാർ: 'വോട്ട് ചോരി'ക്കും ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും എതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാര്‍’ യാത്രയ്ക്ക് നാളെ തുടക്കം. ബിഹാറിലെ സാസാരാമില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ യാത്രയില്‍ പങ്കെടുക്കും.

രണ്ടാഴ്ച കൊണ്ട് ബീഹാറിലെ 30 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ മേഖകളിലൂടെ വോട്ട് അധികാര്‍ യാത്ര കടന്നുപോകും. അറയില്‍ ഈ മാസം 30ാം തിയതിയാണ് യാത്ര സമാപിക്കുക. സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലി സംഘടിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അധികാർ റാലിയിൽ പങ്കെടുക്കും.

യാത്ര ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ആണെന്ന് കോണ്‍ഗ്രസ് പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഉയര്‍ത്തി സംസ്ഥാന തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രസന്റേഷന്‍ ഉള്‍പ്പടെ തയാറാക്കിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. കർണാടകയിലെ മഹാദേവപുരയിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകളാണ് രാഹുൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ചില തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

SCROLL FOR NEXT