രാഹുല്‍ ഗാന്ധി Source: ANI
NATIONAL

"രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കണം, അല്ലെങ്കില്‍ മാപ്പ് പറയണം"; സമയപരിധി നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

സത്യവാങ്മൂലമോ തെളിവോ ഇല്ലാതെ അന്വേഷണം ആരംഭിക്കാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: 'വോട്ട് കൊള്ള' ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി തെളിവ് സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയുകയോ വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടർ പട്ടികയില്‍ ക്രമക്കേട് ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സത്യവാങ്മൂലം സമർപ്പിക്കാന്‍ ഏഴ് ദിവസത്തെ സമയപരിധിയാണ് കോണ്‍ഗ്രസ് നേതാവിന് നല്‍കിയിരിക്കുന്നത്. 'വോട്ട് ചോരി' ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അടിസ്ഥാനരഹിതമാണെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

"ഒരു സത്യവാങ്മൂലം നൽകേണ്ടിവരും അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയേണ്ടിവരും. മൂന്നാമതൊരു വഴിയില്ല. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അതിനർഥം," മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.

സത്യവാങ്മൂലമോ തെളിവോ ഇല്ലാതെ, ഒരു പിപിടി അടിസ്ഥാനമാക്കി അന്വേഷണം ആരംഭിക്കാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. 'വോട്ട് കൊള്ള' പോലുള്ള വ്യാജ ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഭയപ്പെടുന്നില്ല. 'വോട്ട് ചോരി' എന്നത് സത്യമല്ല. അതിന് തെളിവുകളില്ല. ആരോപണം ഭരണഘടനയ്ക്ക് അപകടമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ വോട്ടർമാർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും സിഇസി ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലാ വിഭാഗങ്ങളോടും ഒരേ സമീപനമാണുള്ളതെന്നും ഒരു വിഭാഗത്തെയും ഒഴിവാക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേർത്തു.

രാഹുല്‍ തന്റെ ആരോപണത്തില്‍ വോട്ടർ പട്ടികയിൽ ചിലരുടെ വീട്ട് നമ്പർ 'പൂജ്യം' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി ചൂണ്ടിക്കാട്ടിയതിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കി. ചില കുടുംബങ്ങൾക്ക് അവരുടെ മുനിസിപ്പാലിറ്റിയോ പഞ്ചായത്ത് ഉദ്യോഗസ്ഥരോ വീട്ടു നമ്പർ അനുവദിച്ചിട്ടില്ല. അത്തരം വോട്ടർമാരോട് 'പൂജ്യം' എന്ന് വീട്ട് നമ്പർ പൂരിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് സിഇസി അറിയിച്ചു.

രാഹുലിന്റെ മണ്ഡലം തിരിച്ചുള്ള ആരോപണങ്ങൾക്ക് പൊതുവായി മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മറുപടി നല്‍കിയത്. കേരളത്തിലടക്കം ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും അവയില്‍ അന്വേഷണമുണ്ടാകില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

SCROLL FOR NEXT