NATIONAL

എൽപിജി പ്രതിസന്ധിയിൽ മുങ്ങി പാർലമെൻ്റും; രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് കേന്ദ്രമന്ത്രി, ക്ഷാമം നേരിടാൻ ഒരുങ്ങി കേരളവും

രാജ്യത്ത് പെട്രോൾ-ഡീസൽ ക്ഷാമം ഇല്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി മറുപടി നൽകി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്തെ എൽപിജി പ്രതിസന്ധി രാഹുൽ ഗാന്ധി ഉന്നയിക്കുന്നതിനിടെ ലോക്സഭയിൽ വൻ ബഹളം. പെട്രോളിയം മന്ത്രിയുടെ എപ്സ്റ്റീൻ ബന്ധം രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചതാണ് ഭരണപക്ഷത്തെ പ്രകോപിച്ചത്. അതേസമയം, രാജ്യത്ത് പെട്രോൾ-ഡീസൽ ക്ഷാമം ഇല്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി മറുപടി നൽകി. നിലവിൽ രാജ്യത്ത് നിയന്ത്രണം വാണിജ്യ സിലിണ്ടറിന് മാത്രമാണുള്ളത്. ഇന്ധന പ്രശ്നം പരിഹരിക്കാൻ എല്ലാ നടപടിയും എടുത്തെന്നും മന്ത്രി പുരി സഭയെ അറിയിച്ചു.

ഇതിന് പിന്നാലെ പാചകവാതക ക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണം കടുപ്പിച്ചു. ഗ്രാമീണ മേഖലയിൽ ബുക്കിംഗ് ഇടവേള 45 ദിവസമായി ഉയർത്തിയിട്ടുണ്ട്. നഗരമേഖലയിൽ 25 ദിവസത്തിൻ്റെ ഇടവേളയാണ് കൊണ്ടുവന്നത്. നിലവിൽ ആളുകള്‍ പരിഭ്രാന്തരായി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. നിലവിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും രാജ്യത്ത് ഇന്ധനക്ഷാമം നേരിടുന്നില്ലെന്നും സർക്കാർ അറിയിച്ചു. കൂടുതൽ വാണിജ്യ സിലിണ്ടറുകൾ വിപണിയിൽ എത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായതോടെ ജനജീവിതം ദുസഹമായിട്ടുണ്ട്. കേരളത്തിലുൾപ്പെടെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. സകല മേഖലകളിലേക്കും പ്രതിസന്ധി വ്യാപിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പരസ്പരം സഹകരിച്ച് പൊതുസ്ഥലത്ത് പാചകം ചെയ്യണമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാചകവാതക വിതരണത്തിൽ മുൻഗണനാ ക്രമം നിശ്ചയിക്കുമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നിരുന്നു.

സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻ്റ് സംഘം രൂപീകരിക്കും. ആശുപതികൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ അടുക്കളകൾ, ഐ.ടി പാർക്കിലെ ക്യാൻ്റീനുകൾ, ഫാക്ടറികളിലെ ക്യാൻ്റീനുകൾ അടക്കമുള്ളവർക്ക് മുൻഗണന നിശ്ചയിക്കും.

ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്ന സാഹചര്യവും ഉണ്ടാവാൻ പാടില്ല. മണ്ണെണ്ണ വിതരണം കൂട്ടാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. ഗാർഹിക സിലിണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ വിവിധ വകുപ്പുകൾ പരിശോധന ശക്തമാക്കും. പാചക വാതക പ്രതിസന്ധി സംബന്ധിച്ച് വ്യാജ വാർത്തകളെ നേരിടാനുള്ള നടപടി സിവിൽ സപ്ലൈസ് വകുപ്പും സ്വീകരിക്കുന്നുണ്ട്.

ഹോട്ടൽ ഉടമകളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണുള്ളത്. കാരണം റിപ്പോർട്ടുകൾ അനുസരിച്ച് ഗ്യാസ് ക്ഷാമം മൂലം മുംബൈ, ബെംഗളൂരു, ചെന്നൈ നഗരങ്ങളിൽ നിരവധി ഹോട്ടലുകൾ പൂട്ടി. സംസ്ഥാനത്തും പ്രതിസന്ധി രൂക്ഷമാകുകയാണ്. മുംബൈയിൽ 20 ശതമാനത്താേളം ഹോട്ടലുകൾ പൂട്ടി എന്നാണ് റിപ്പോർട്ടുകൾ.

SCROLL FOR NEXT