താനെ: രാഹുല്‍ ഗാന്ധിയുടെ 'വോട്ട് കൊള്ള' ആരോപണങ്ങളില്‍ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവില്‍ നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടായതെന്ന് ഷിൻഡെ പറഞ്ഞു.
കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തോല്‍ക്കുമ്പോള്‍ മാത്രമാണ് ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയെന്നും അല്ലാത്തപക്ഷം അവർക്ക് പരാതികളില്ലെന്നും ഷിന്‍ഡെ ആരോപിച്ചു. രാഹുലിന്റെ ആരോപണങ്ങള്‍ മഹാരാഷ്ട്രയിലെ സ്ത്രീകളും യുവാക്കളും കർഷകരും ഉള്‍പ്പെടുന്ന വോട്ടർമാരെ അപമാനിക്കുന്നതാണെന്നും വാർത്താ സമ്മേളനത്തില്‍ ഷിന്‍ഡെ പറഞ്ഞു.
കഴിഞ്ഞ വർഷം രണ്ട് പേർ തന്നെ സന്ദർശിച്ച് സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളിൽ 160 എണ്ണത്തിലും വിജയിപ്പിച്ചു തരാം എന്ന് വാഗ്ദാനം ചെയ്തെന്ന എൻസിപി (എസ്പി) മേധാവി ശരദ് പവാറിന്റെ പ്രസ്താവനയിലും ഷിൻഡെ പ്രതികരിച്ചു. ശരദ് പവാറിന് മാത്രമെ ആ വിഷയത്തെക്കുറിച്ചു കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.
നാഗ്‍പൂരില്‍ വെച്ചായിരുന്നു ശരദ് പവാറിന്റെ വിവാദ പരാമർശം. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേർ ന്യൂഡൽഹിയിൽ വെച്ച് തന്നെ കണ്ടുമുട്ടിയതായും 288 മണ്ഡലങ്ങളിൽ 160 എണ്ണത്തിലും പ്രതിപക്ഷത്തിന്റെ വിജയം 'ഉറപ്പ്' നല്‍കി എന്നുമായിരുന്നു പവാറിന്റെ അവകാശവാദം. രാഹുലിന് ഇവരെ പരിചയപ്പെടുത്തിയെന്നും എന്നാല്‍ അദ്ദേഹം അവരെ അവഗണിക്കുകയും ജനങ്ങളുടെ അടുത്ത് നേരിട്ട് ചെല്ലാന്‍ ഉപദേശിച്ചതായുമാണ് പവാർ പറഞ്ഞത്. മഹായുതി അധികാരത്തിലെത്തിയത് നേർവഴിയിലാണെന്നും എന്നാല്‍ പ്രതിപക്ഷം വളഞ്ഞവഴികളാണ് ഉപയോഗിക്കുന്നതെന്നും പവാറിന്റെ പ്രസ്താവനകളില്‍ ഏക്നാഥ് ഷിന്‍ഡെ പ്രതികരിച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ 'വോട്ട് കൊള്ള' ആരോപണങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻഡ്യാ സഖ്യം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ആം ആദ്മിയും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.