പ്രതീകാത്മക ചിത്രം  
NATIONAL

കേന്ദ്ര ബജറ്റ് 2026: 'രാജ്യ സുരക്ഷ മുഖ്യം', പ്രതിരോധ മേഖലയ്ക്ക് മാത്രം വകയിരുത്തിയത് 7.85 ലക്ഷം കോടി രൂപ

പ്രതിരോധ സേനയുടെ ആധുനിക വല്‍ക്കരണത്തിനായി 2.19 ലക്ഷം കോടി രൂപ അനുവദിച്ചു.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇത്തവണ കേന്ദ്ര ബജറ്റില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ പരിഗണിച്ചില്ലെന്നും പ്രധാന പ്രഖ്യാപനങ്ങള്‍ ഇല്ലെന്നമുള്ള വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും, പ്രതിരോധ മേഖലയ്ക്ക് വലിയ സഹായമാണ് ലഭിച്ചിരിക്കുന്നത്. 50,000 കോടി രൂപ രൂപ പ്രതിരോധ സേനയ്ക്ക് ബജറ്റില്‍ വകയിരുത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിഹിതമാണ് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതിരോധ മേഖലയ്ക്ക് വേണ്ടി മാത്രം പ്രഖ്യാപിച്ചത്.

പ്രതിരോധ മന്ത്രാലയത്തിന് 7.8 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. പ്രതിരോധ സേനയുടെ ആധുനിക വല്‍ക്കരണത്തിനായി 2.19 ലക്ഷം കോടി രൂപ അനുവദിച്ചു. അതായത് 21.84 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടിയെന്നാണ് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്.

2025 സാമ്പത്തിക വര്‍ഷത്തില്‍ 1.80 കോടി രൂപയായിരുന്ന മൂലധന വിഹിതം 2.19 ലക്ഷം കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്കും ഏവിയേഷന്‍ എന്‍ജിനുകള്‍ക്കുമായി 63,733 കോടി രൂപയാണ് മൂലധന നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമെ, പരിപാലനം, വെടിമരുന്ന്, ഇന്ധനം, അറ്റകുറ്റപ്പണികള്‍ തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവുകള്‍, സപ്പോര്‍ട്ട് സ്റ്റാഫുകളുടെ ശമ്പളം തുടങ്ങി പ്രതിരോധ സേനയ്ക്ക് ബജറ്റ് വിഹിതം 17.24 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ വിഹിതം മാത്രം 6.53 ശതമാനം വര്‍ധിപ്പിച്ച് 1.71 കോടി രൂപയാക്കി. ഇവയെല്ലാം ചേര്‍ത്താണ് പ്രതിരോധ സേനയ്ക്ക് ആകെ 7.85 ലക്ഷം കോടി വകയിരുത്തിയത്. നേരത്തെ എട്ട് ശതമാനമായിരുന്ന ജിഡിപി, 2026 സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനമായി വര്‍ധിച്ചു.

'ഓപ്പറേഷന്‍ സിന്ദൂറിന്റെ ചരിത്രപരമായ വിജയത്തിന് പിന്നാലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായാണ് ഈ ബജറ്റ്. സുരക്ഷ, വികസനം, സ്വാശ്രയത്വം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ ഈ ബജറ്റ് ശക്തിപ്പെടുത്തുന്നു,' എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്.

പ്രതിരോധ മേഖലയിലെ യൂണിറ്റുകളുടെ പരിപാലനം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാന ഭാഗങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന അസംസകൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാനും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

SCROLL FOR NEXT