കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക. ഏഴ് ജില്ലകളിലായി നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 3.21 കോടി വോട്ടർമാരാണുള്ളത്. 1,448 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
കോൺഗ്രസും ഇടത് പാർട്ടികളും മത്സര രംഗത്ത് ഉണ്ടെങ്കിലും ബിജെപിയും തൃണമൂല്‍ കോൺഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. പ്രസിഡൻസി റീജിയൻ എന്നറിയപ്പെടുന്ന മേഖലയിലെ 111 സീറ്റുകൾ മമതാ ബാനർജിയുടെ ഭാവി നിർണയിക്കും. ആദ്യഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ച് നിരവധി അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഏപ്രില്‍ 23 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ചരിത്ര പോളിങ് ആണ് ഉണ്ടായത്. ഒടുവിലെ കണക്ക് പ്രകാരം 93% ലേറെ പേർ വോട്ട് ചെയ്തു. ഭരണ വിരുദ്ധ വികാരമാണോ ഭരണത്തിന് അനുകൂലമായ തരംഗമാണോ കണ്ടതെന്ന് മുന്നണികൾക്ക് വ്യക്തതയില്ല. രണ്ടാംഘട്ടത്തിലും ഇതേ പോളിങ് തന്നെയാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്.