ഡൽഹി: കനത്ത മഴയിൽ ഡൽഹിയിൽ ബോയ്സ് ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന ആറുനില കെട്ടിടം തകർന്നുവീണു. തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ അമ്പതിലേറെ പേർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. നിരവധി പേർ കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് റിപ്പോർട്ട്. 75 പേർക്ക് കിടക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടായിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് കനത്ത മഴയിൽ കെട്ടിടം തകർന്നുവീണത്. പിന്നാലെ 12 ഫയർ ഫോഴ്സ് യൂണിറ്റുകൾ അപകടസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 15 ഓളം പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് കാംപസിന് അടുത്തായാണ് ഈ കെട്ടിടമുള്ളത്. പേയിങ് ഗസ്റ്റായി അമ്പതോളം വിദ്യാർഥികൾ ഇവിടെ താമസിച്ചിരുന്നതായി പ്രദേശവാസി പറഞ്ഞു. ഞായറാഴ്ച അവധി ആയിരുന്നതിനാൽ ഭൂരിഭാഗം പേരും ഇവിടെ ഉണ്ടായിരുന്നു എന്നാണ് സംശയിക്കുന്നത്.
അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും നിരവധി കുട്ടികളുടെ കരച്ചിൽ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വിദ്യാർഥി സംഘടനകളും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.