Karnataka Gang rape case  Source: X
NATIONAL

"രാത്രി 8.30 ന് വിളിച്ചിരുന്നു, സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു"; യുവതിയുടെ സഹോദരി

അമ്മയുമായി വഴക്കുണ്ടായിരുന്നു, തുടർന്നാണ് സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയത്

Author : ന്യൂസ് ഡെസ്ക്

ഫരീദാബാദ്: ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രി 8.30 ഓടെയാണ് യുവതി വീട്ടില്‍ നിന്നും പോയതെന്ന് സഹോദരി പറഞ്ഞു. ആക്രമിക്കപ്പെട്ട ദിവസം വൈകിട്ടായിരുന്നു യുവതിയുമായി അവസാനമായി സംസാരിച്ചിരുന്നത്.

അടുത്ത ഫോണ്‍ കോള്‍ വരുന്നത് ഏഴ് മണിക്കൂറിനു ശേഷം പുലര്‍ച്ചെ 3.30 ഓടെയാണ്. ഇതിനിടയിലാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളില്‍ രണ്ട് മണിക്കൂറോളം യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ആക്രമിച്ചതിനു ശേഷം യുവതിയെ അക്രമികള്‍ റോഡില്‍ വലിച്ചെറിയുകയായിരുന്നു.

റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് സമീപത്തു കൂടി പോയവരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

വൈകിട്ടാണ് യുവതി അവസാനമായി വിളിച്ചതെന്ന് സഹോദരി പൊലീസിനോട് പറഞ്ഞു. വീഡിയോ കോളില്‍ സംസാരിച്ചപ്പോള്‍ യുവതി അസ്വസ്ഥയായിരുന്നുവെന്നും സഹോദരി പറഞ്ഞു. അമ്മയുമായി വഴക്കുണ്ടായതിനെ കുറിച്ചാണ് യുവതി പറഞ്ഞത്. കുറച്ചു ദിവസങ്ങളായി അമ്മയുമായി വഴക്കുണ്ടായിരുന്നു. ഇതുകാരണം സഹോദരി അസ്വസ്ഥയായിരുന്നു. ഇതാണ് ഫോണിലൂടേയും പറഞ്ഞത്. സംഭവ ദിവസവും അമ്മയുമായി വഴക്കുണ്ടായി, വിഷമിച്ചാണ് തന്നെ വിളിച്ചത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നും അല്‍പം കഴിഞ്ഞ് വരാമെന്നുമാണ് പറഞ്ഞത്.

'പിന്നീട് സഹോദരിയുടെ ഫോണ്‍ കോള്‍ വരുന്നത് പുലര്‍ച്ചെ 3.30 നായിരുന്നു. ആ സമയത്തിനുള്ളില്‍ എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു. ആദ്യം വിളിച്ചപ്പോള്‍ അവള്‍ ഒന്നും സംസാരിച്ചില്ല. കട്ട് ചെയ്ത് വീണ്ടും വിളിച്ചു, അപ്പോഴും നിശബ്ദതയായിരുന്നു. പിന്നെ കരയാന്‍ തുടങ്ങി.

ആശുപത്രിയിലെത്തി അവളെ കാണുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു. മുഖം പൊട്ടിയിരുന്നു. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നും ഡല്‍ഹിയിലേക്ക് റഫര്‍ ചെയ്തു. ഈ സമയം മുഴുവന്‍ അവള്‍ അബോധാവസ്ഥയിലായിരുന്നു'- സഹോദരിയുടെ വാക്കുകള്‍.

ഫരീദാബാദില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന ഇരുപത്തിയഞ്ചുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. വീട്ടിലേക്ക് മടങ്ങാന്‍ വാഹനം കാത്തിരുന്ന യുവതിക്കരികിലേക്ക് മാരുതി സുസൂക്കി എക്കോ വാനില്‍ രണ്ട് പേര്‍ എത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്തു.

മെട്രോ ചൗക്കില്‍ നിന്നും കല്യാണ്‍പുരിയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. രാത്രി വൈകിയതിനാല്‍ വാഹനം കിട്ടാന്‍ വൈകി. ഏറെ നേരം കാത്തിരുന്നപ്പോഴാണ് യുവാക്കള്‍ വാനില്‍ എത്തിയത്. യുവതിക്ക് അടുത്തെത്തിയ യുവാക്കള്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി. ഗുരുഗ്രാം-ഫരീദാബാദ് റോഡിലേക്ക് നീങ്ങിയ വാഹനത്തില്‍വെച്ച് യുവാക്കള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു.

രണ്ട് പേരെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

SCROLL FOR NEXT