അമിത് ഷാ. ജഗ്ദീപ് ധന്‍ഖഡ് Source: ANI
NATIONAL

"നമ്മുടെ മുന്‍ ഉപരാഷ്ട്രപതി എവിടെ? അദ്ദേഹം സുരക്ഷിതനാണോ? രാജ്യസഭാ എംപിമാർക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല"

രാജ്യസഭയിലെ തന്റെ ചില സഹപ്രവർത്തകർ സുപ്രീം കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി ഫയല്‍ ചെയ്യാനുള്ള ആലോചനയിലാണെന്നും റാവത്ത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡ് എവിടെയാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് എംപി. ജഗ്ദീപ് ധന്‍ഖഡുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കത്തയച്ചതെന്നാണ് ശിവസേന നേതാവ് പറയുന്നത്. ഓഗസ്റ്റ് 10നാണ് കത്തയച്ചത്.

ജൂലൈ 21നാണ് ജഗ്ദീപ് ധന്‍ഖഡ് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. പാർലമെന്റിന്റെ വർഷകാല സമ്മേളനം പുരോഗമിച്ചുകൊണ്ടിരിക്കെ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ധന്‍ഖഡ് ചുമതല ഒഴിഞ്ഞത് വലിയ ചർച്ചകള്‍ക്ക് കാരണമായിരുന്നു.

"നമ്മുടെ (മുന്‍) ഉപരാഷ്ട്രപതി എവിടെയാണെന്നതിനെപ്പറ്റി ഒരു വിവരവുമില്ല. എവിടെയാണ് അദ്ദേഹം ഇപ്പോഴുള്ളത്? അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ട്? ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ല. രാജ്യസഭയിലെ ചില അംഗങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല," റാവത്ത് അമിത് ഷായ്ക്കുള്ള കത്തില്‍ പറയുന്നു.

ശിവസേന ഉദ്ധവ് വിഭാഗം സഞ്ജയ് റാവത്തിന്റെ കത്ത് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ധന്‍ഖഡ് വീട്ടുതടങ്കലില്‍ ആണെന്നും സുരക്ഷിതനല്ലെന്നുമാണ് ഡല്‍ഹിയില്‍ പ്രചരിക്കുന്നത് എന്ന് റാവത്ത് പറയുന്നു. ധന്‍ഖഡുമായോ അദ്ദേഹത്തിന്റെ സ്റ്റാഫുകളുമായോ ബന്ധപ്പെടാന്‍ സാധിക്കാത്തത് വലിയ ആശങ്കയാണുണ്ടാക്കുന്നതെന്നും റാവത്ത് കൂട്ടിച്ചേർത്തു.

"യഥാർഥത്തില്‍ നമ്മുടെ (മുന്‍) ഉപരാഷ്ട്രപതിക്ക് എന്താണ് സംഭവിച്ചത്? എവിടെയാണ് അദ്ദേഹം? അദ്ദേഹത്തിന്റെ ആരോഗ്യം എങ്ങനെയുണ്ട്? അദ്ദേഹം സുരക്ഷിതനാണോ? ഈ ചോദ്യങ്ങളുടെ ഉത്തരമറിയാന്‍ രാജ്യത്തിന് അവകാശമുണ്ട്," സഞ്ജയ് റാവത്ത് പറഞ്ഞു.

രാജ്യസഭയിലെ തന്റെ സഹപ്രവർത്തകരില്‍ ചിലർ സുപ്രീം കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി ഫയല്‍ ചെയ്യാനുള്ള ആലോചനയിലാണെന്നും റാവത്ത് അറിയിച്ചു.

"സുപ്രീം കോടതിയുടെ വാതിലില്‍ മുട്ടും മുന്‍പ് താങ്കളില്‍ നിന്ന് വിവരം തേടാമെന്ന് കരുതി. എന്റെ വികാരം താങ്കള്‍ മനസിലാക്കുമെന്നും ധന്‍ഖഡിന്റെ സുരക്ഷ, ആരോഗ്യം എന്നിവയെപ്പറ്റി കൃത്യമായ വിവരം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു," ശിവസേന നേതാവ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച, ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു.

SCROLL FOR NEXT