ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിവാദ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് പൂനെയിലെ നിയമ വിദ്യാർഥിയായ ശർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്തത്.
മെയ് 14 ന് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ അധിക്ഷേപകരമായ പരമാർശം നടത്തിയെന്നാണ് പൊലീസ് അറിയിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് നടന്മാർ മൗനം പാലിച്ചുവെന്ന് ആരോപിച്ച് ശർമിഷ്ഠ പനോലി ചില വർഗീയ പരാമർശങ്ങൾ നടത്തിയതായാണ് ആരോപണം.
ശർമിഷ്ഠ പനോലി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. പോസ്റ്റ് ഇട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ശർമിഷ്ഠ പനോലി സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം അധികൃതർ അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്ത പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, അശാന്തിക്ക് പ്രേരിപ്പിക്കൽ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് ശർമിഷ്ഠ പനോലിക്കെതിരെ കേസെടുത്തത്.
അലിപൂർ കോടതി ജാമ്യം നിഷേധിക്കുകയും ജൂൺ 13 വരെ ശർമിഷ്ഠ പനോലിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പൊലീസ് ഇതിനകം തന്നെ എല്ലാ ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റഡി അനാവശ്യമാണെന്നും അവരുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഈ അപേക്ഷ തള്ളിക്കളയുകയാണ് ഉണ്ടായത്.