സോണിയ ഗാന്ധി Source: ANI
NATIONAL

"കേന്ദ്രത്തിന് ലക്ഷ്യം സ്ത്രീ സംവരണമല്ല, മണ്ഡല പുനര്‍നിര്‍ണയം"; പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തതില്‍ സോണിയ ഗാന്ധി

ചെറിയ സംസ്ഥാനങ്ങളെ പോലും ദോഷകരമായി ബാധിക്കുന്ന രീതിയാലാകരുത് മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതെന്നും സോണിയ ഗാന്ധി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞടുപ്പുകൾക്കിടെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് പിന്നില്‍ സ്ത്രീ സംവരണമല്ലെന്നും മണ്ഡല പുനര്‍നിര്‍ണയമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ദ ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.

അനൗദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള നീക്കം അത്യധികം ആപത്തും ഭരണഘടനയ്ക്കുമേലുള്ള ആക്രമണവുമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

തമിഴ്‌നാട്, പഞ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പുകള്‍ അടുക്കെ ഇത്തരം ഒരു സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നതെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.

മാത്രമല്ല, കേന്ദ്രം വനിതാ സംവരണ ബില്ലിനെ അടുത്ത സെന്‍സസുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിന് വേണ്ടി പ്രതിപക്ഷം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. വനിതാ സംവരണം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ നടപ്പാക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നതുമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. വനിതാ സംവരണം അംഗീകരിക്കപ്പെട്ട കാര്യമാണ്. അതില്‍ പുതുതായി ഒന്നുമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം ചെറിയ സംസ്ഥാനങ്ങളെ പോലും ദോഷകരമായി ബാധിക്കുന്ന രീതിയാലാകരുത് മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടത്. അംഗബലം വര്‍ധിപ്പിക്കുന്നത് രാഷ്ട്രീയ നീതി ഉറപ്പാക്കിക്കൊണ്ടായിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

വനിതാ സംവരണ ബില്‍ ഭേദഗതി ചെയ്യാന്‍ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പാര്‍ട്ടികള്‍ക്കും കത്തയച്ചതിന് ശേഷമാണ് ഇപ്പോള്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. നിയമസഭയില്‍ മൂന്നില്‍ ഒരു ശതമാനം സ്ത്രീ പ്രാധിനിത്യം ഉറപ്പുവരുത്തുന്നതാണ് വനിതാ സംവരണ ബില്‍. 2023ല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.

SCROLL FOR NEXT