ധരംശാല: ഹിമാചല്‍ പ്രദേശില്‍ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ഥിനി മരിച്ചു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകനുമെതിരെ കേസെടുത്തതായി ധരംശാല പൊലീസ് പറഞ്ഞു.
അതേസമയം പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് താന്‍ നേരിട്ട ദുരനുഭവം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അധ്യാപകന്‍ തന്നെ മോശമായ രീതിയില്‍ തൊട്ടതിന്റെയും നേരിട്ട റാഗിങ്ങിനെ കുറിച്ചും പെണ്‍കുട്ടി വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
ധരംശാല സര്‍ക്കാര്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് റാഗിങ്ങിനിരയായി മരിച്ചത്. സംഭവത്തില്‍ സെപ്തംബര്‍ 18ന് വിദ്യാര്‍ഥികളായ ഹര്‍ഷിത, ആകൃതി, കോമോലിക എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചെന്നും സംഭവങ്ങള്‍ പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു.
പരാതിയില്‍ അധ്യാപകനായ അശോക് കുമാറിനെതിരെയും പരാമര്‍ശമുണ്ട്. പ്രൊഫസര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാലും മാനസികമായി തളര്‍ത്തിയതിനാലും പെണ്‍കുട്ടി വലിയ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. ഇത് കാരണം പെണ്‍കുട്ടിയുടെ ആരോഗ്യം പെട്ടെന്ന് മോശമായെന്നും പിതാവ് പരാതിയില്‍ പറയുന്നു.
ഡിസംബര്‍ 26നാണ് പെണ്‍കുട്ടി മരിച്ചത്. എന്നാല്‍ ഇതിന് മുമ്പായി പല ആശുപത്രികളിലും പെണ്‍കുട്ടിയെ മാറി മാറി കാണിച്ചു. സംഭവത്തിന് ശേഷം പെണ്‍കുട്ടി വലിയ ഞെട്ടലിലായിരുന്നുവെന്നും അതിനാലാണ് തുടക്കത്തില്‍ പരാതി നല്‍കാതിരുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി എല്ലാം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
ഡിസംബര്‍ 20ന് മുഖ്യമന്ത്രിയുടെ ഹെല്‍പ്പ്‌ലൈനിലാണ് ആദ്യം പരാതിപ്പെടുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ പ്രതികരണമൊന്നുമുണ്ടായില്ല. എന്നാല്‍ ഡിസംബര്‍ 20 മുതല്‍ കേസ് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പിന്നീട് അറിയിച്ചു.