സുധാമൂർത്തി Source; Social Media
NATIONAL

"പിന്നാക്ക ജാതിയല്ല"; ജാതി സര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് ഇന്‍ഫോസിസ് സ്ഥാപകരായ സുധ-നാരായണ മൂര്‍ത്തി ദമ്പതികള്‍

"സർവേയിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കാൻ ഞങ്ങൾക്ക് കഴിയില്ല, അത് സ്വമേധയാ ചെയ്യേണ്ടതാണ്."

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ജാതി സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച് രാജ്യസഭാ എംപി സുധാ മൂർത്തി. കർണാടകയിൽ സാമൂഹ്യ- വിദ്യാഭ്യാസ സർവേയുമായി ബന്ധപ്പെട്ടാണ് എംപിയുടെ പ്രതികരണം. സുധാ മൂർത്തിയുടെ ഭർത്താവും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തിയും സർവേയിൽ പങ്കെടുക്കാൻ തയ്യാറായില്ല. തങ്ങൾ പിന്നാക്ക ജാതിയിൽ പെട്ടവരെല്ലെന്നും അതുകൊണ്ടു തന്നെ ജാതി സർവേയിൽ പങ്കെടുക്കില്ലെന്നുമാണ് ഇരുവരും വ്യക്തമാക്കിയത്.

കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ (കെഎസ്‌സിബിസി) നടത്തിയ സാമൂഹിക, വിദ്യാഭ്യാസ സർവേയിൽ ഒരു വിവരവും നൽകാതിരിക്കാനുള്ള കാരണം വ്യക്തിപരമാണെന്ന് സുധാമൂർത്തി പറഞ്ഞു. താനും കുടുംബവും സർവേയിൽ സഹകരിക്കുന്നില്ലെന്നും അത് സർക്കാരിന് ഒരു തരത്തിലുള്ള പ്രയോജനവും നൽകുന്നില്ലെന്നും വ്യക്തമാക്കിയ പ്രസ്താവനയിൽ സുധാമൂർത്തി ഒപ്പിട്ട് നൽകിയതായാണ് റിപ്പോർട്ടുകൾ.

"സർവേയിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കാൻ ഞങ്ങൾക്ക് കഴിയില്ല, അത് സ്വമേധയാ ചെയ്യേണ്ടതാണ്." എന്നായിരുന്നു സുധാ മൂർത്തിയുടെ നിലപാടിൽ കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ പ്രതികരണം. ജാതി സർവേ ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം കർണാടക ഹൈക്കോടതി നൽകിയ നിർദേശപ്രകാരം സർവേ നിർബന്ധിതമല്ല. ഒരു വിവരവും വെളിപ്പെടുത്താൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും സ്വമേധയാ തൽപര്യമുള്ളവർ പങ്കെടുത്താൽ മതിയെന്ന് ജനങ്ങളെ അറിയിക്കണമെന്നും കോടതി കെഎസ്‌സിബിസിയോട് നിർദേശിച്ചിരുന്നു.

ജനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അനാവശ്യമായി വെളിപ്പെടുത്തരുതെന്നും ഡാറ്റ പൂർണമായും രഹസ്യസ്വഭാവമുള്ളതായി സൂക്ഷിക്കണമെന്നും കോടതി പറഞ്ഞിരുന്നു. അതേ സമയം സര്‍വേ ഹാന്‍ഡ്ബുക്കിലെ ജാതികളുടെ പട്ടിക പുറത്ത് വിടില്ലെന്നും അത് ദുരുപയോഗം ചെയ്യില്ലെന്നും പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ മധുസൂദനന്‍ ആര്‍. നായിക് വ്യക്തമാക്കി. ഒക്ടോബർ 19-നകം സർവേ പൂർത്തിയാക്കാനാണ് നീക്കം. ഡിസംബറോടെ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചേക്കും.

SCROLL FOR NEXT