NATIONAL

നെൽ കർഷകർക്ക് ആശ്വാസ പാക്കേജ്, വിള നഷ്ടം പരിഹരിക്കാൻ 841 കോടി ; ഏറെ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് കാർഷിക ബജറ്റ്

എഐ കൃഷി ആപ്പ് ,ഡ്രോൺ പരിശീലന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ട്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: കർഷക ക്ഷേമവും ആധുനികവത്‌ക്കരണവും ലക്ഷ്യമിട്ട് തമിഴ്നാട് കാർഷിക ബജറ്റ്. കൃഷിമന്ത്രി ആർ. വിനോദ് അവതരിപ്പിച്ച ബജറ്റിൽ കാവേരി ഡെൽറ്റ മേഖലയിലെ അടക്കം നെൽകർഷകർക്ക് കാലാവസ്ഥ വ്യതിയാനം നേരിടാൻ 134 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. തടസമില്ലാതെ സൗജന്യ വൈദ്യുതി വിതരണത്തിനായി 8186 കോടി രൂപ അനുവദിച്ചു. പ്രകൃതി ക്ഷോഭം കാരണമുണ്ടാകുന്ന വിള നഷ്ടം പരിഹരിക്കാൻ 841 കോടി നീക്കിവച്ചു. സ്പ്രിംഗ്ലർ സംവിധാനത്തിനായി 1168 കോടിയും നീക്കിവച്ചിട്ടുണ്ട്. എഐ കൃഷി ആപ്പ് ,ഡ്രോൺ പരിശീലന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ട്.

തമിഴ്‌നാട്ടിലെ പന്ത്രണ്ട് ജില്ലകളെ സൂപ്പർ എൽ നിനോ സാരമായി ബാധിക്കുമെന്ന് മന്ത്രി ആർ. വിനോദ് വ്യാഴാഴ്ച സംസ്ഥാന നിയമസഭയിൽ ടിവികെ സർക്കാരിന്റെ കന്നി കാർഷിക ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു. തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ (ടിഎൻഎയു) കർമ്മ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സൂപ്പർ എൽ നിനോയെ പ്രതിരോധിക്കാൻ സംസ്ഥാനം തയ്യാറെടുപ്പ് ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് ബജറ്റ് തയ്യാറാക്കിയതെന്നും നിലവിലുള്ള കർഷക ക്ഷേമ പദ്ധതികൾ നിരവധി പുതിയ സംരംഭങ്ങൾക്കൊപ്പം തുടരുമെന്നും വിനോദ് പറഞ്ഞു.

വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനായി, കാർഷിക ഉൽപ്പന്നങ്ങൾ ഉണക്കുന്നതിനും സുരക്ഷിതമായി സംഭരിക്കുന്നതിനും 2026-27 കാലയളവിൽ 43,500 കർഷകർക്ക് സർക്കാർ ടാർപോളിനുകൾ വിതരണം ചെയ്യും. പദ്ധതിക്കായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി, സർക്കാർ നമ്മാഴ്‌വർ അവാർഡ് പ്രഖ്യാപിച്ചു, ഈ അവാർഡിന് കീഴിൽ അഞ്ച് ജൈവ കർഷകർക്ക് ഓരോരുത്തർക്കും രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും ലഭിക്കും. ഈ സംരംഭത്തിനായി സംസ്ഥാനം 11 ലക്ഷം രൂപ അനുവദിച്ചു.

ചെറുകിട, നാമമാത്ര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി മക്കൾ സേവഗർ അഞ്ജലൈ അമ്മാളിന്റെ പേരിൽ സംസ്ഥാനതല വിള വിളവ് മത്സരം നടത്താനും ബജറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ചെറുധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയുൾപ്പെടെ 10 വിളകൾക്കായി മത്സരങ്ങൾ നടക്കും, ഓരോ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മൂന്ന് പേർക്ക് യഥാക്രമം 2.5 ലക്ഷം, 1.5 ലക്ഷം, 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസുകൾ ലഭിക്കും. 50 ലക്ഷം രൂപ വകയിരുത്തി 30 കർഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടും.

SCROLL FOR NEXT