ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തി. 20 മിനിറ്റോളം വിജയ് മോദിയോടൊപ്പം ചെലവഴിച്ചു. തമിഴ്നാടിൻ്റെ വികസന ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം വിജയ് പ്രധാനമന്ത്രിക്ക് കൈമാറി. കാവേരി നദിയിൽ അണക്കെട്ട് നിർമിക്കാൻ കർണാടക സർക്കാരിന് അനുമതി നൽകരുതെന്നും വിജയ് ആവശ്യപ്പെട്ടതായാണ് വിവരം.
തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവയുടെ സമ്മതമില്ലാതെ കർണാടകയുടെ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്ക് അനുമതി നൽകരുതെന്ന് വിജയ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തമിഴ്‌നാട്ടിൽ സെൻ്റർ ഫോർ എയർബോൺ സിസ്റ്റംസ് സ്ഥാപിക്കാൻ സൗകര്യമൊരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ശ്രീലങ്കൻ നാവികസേന തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വിഷയവും മോദിയുടെ ശ്രദ്ധയിൽപ്പെടുത്തി. 58 മത്സ്യത്തൊഴിലാളികൾ നിലവിൽ ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയിലുണ്ടെന്നും 2026 ൽ 266 ബോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും വിജയ് മോദിയെ ധരിപ്പിച്ചു.
മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും ഉടൻ വിട്ടയക്കാൻ ശ്രീലങ്കൻ സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു. നെതർലൻഡ്സിൽ നിന്നും ചരിത്ര പ്രസിദ്ധമായ അനൈമംഗലം ചെമ്പ് തകിടുകൾ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ കേന്ദ്രം കൈക്കൊണ്ട നടപടിയിൽ വിജയ് പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി.