ഹൈദരബാദ്: തെലങ്കാനയിലെ പെദ്ദാപ്പള്ളിയിൽ കൈക്കൂലി കേസിൽ മുനിസിപ്പൽ അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ. കരാറുകാരനിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എഞ്ചിനീയർ പിടിയിലായത്. പെദ്ദാപ്പള്ളി മുനിസിപ്പൽ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയറായ കല്ലേപ്പള്ളി സതീഷ് കുമാറിനെയാണ് അഴിമതി വിരുദ്ധ ബ്യൂറോ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ കുമാറിനെ വീട്ടിൽ വച്ചാണ് എസിബി പിടികൂടിയത്.
തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 32.31 ലക്ഷം രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. പെദ്ദാപ്പള്ളി ടൗണിലെയും തെനുഗുവാഡയിലെയും ഹൈന്ദവ ശ്മശാനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന്റെ അന്തിമ ബില്ലായ 12,28,748 രൂപ പാസാക്കുന്നതിനായാണ് സതീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്.
ഈ ബിൽ തുടർനടപടികൾക്കായി ഹൈദരാബാദിലെ തെലങ്കാന അർബൻ ഫിനാൻസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിലേക്ക് (TUFIDC) അയക്കേണ്ട ചുമതല ഇയാൾക്കായിരുന്നു. കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസിബിയുടെ കരിംനഗർ യൂണിറ്റ് കെണിയൊരുക്കിയാണ് പ്രതിയെ സ്വന്തം വസതിയിൽ വച്ച് കൈക്കൂലിപ്പണവുമായി പിടികൂടിയത്.
തുടർന്ന് നടത്തിയ വിശദമായ റെയ്ഡിലാണ് രേഖകളില്ലാത്ത 32,31,900 രൂപ കൂടി വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തതായും കരിംനഗർ കോടതിയിൽ ഹാജരാക്കുമെന്നും എസിബി അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.