ഛത്തിസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിൽ നിന്ന് കന്യാസ്ത്രീകളായ സി. വന്ദന ഫ്രാൻസിസും സി. പ്രീതി മേരിയും മോചിക്കപ്പെടുന്നത് ദിവസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ്. ഒൻപത് ദിവസമാണ് കന്യാസ്ത്രീകൾ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കെട്ടിച്ചമച്ച വകുപ്പുകൾ ചുമത്തപ്പെട്ട് ജയിലിൽ കിടന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റിൻ്റെയും നിയമപോരാട്ടത്തിൻ്റെയും നാൾവഴികൾ ഇങ്ങനെ...
കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്. അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി. ഇരുവരും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനികളാണ്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇവർ.
ജൂലൈ 25ന് സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുർഗിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് സി. വന്ദന ഫ്രാൻസിസും സി. പ്രീതി മേരിയും അറസ്റ്റിലാകുന്നത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത റെയില്‍വേ പൊലീസ് പിന്നീട് ബജ്റംഗ്‌ദൾ പ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവർ കന്യാസ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ അക്രമം അഴിച്ചുവിടുകയും സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും ചെയ്തു. കന്യാസ്ത്രീകൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നും മനുഷ്യക്കടത്തുന്നുവെന്നും ആരോപിച്ചാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. പിന്നാലെ കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. മതേതരത്വത്തിനേറ്റ ഈ അടി വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് തുടക്കം കുറിച്ചത്.
ജൂലൈ 29ന് ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഫയലിൽ സ്വീകരിക്കാതെ തള്ളി. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്ന് മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി. ഗുരുതര വകുപ്പുകളായതിനാല്‍ സെഷന്‍സ് കോടതിയെ സമീക്കണമെന്നതിനാലാണ് ഹര്‍ജി തള്ളിയത്. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്ത് ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണ് യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജൂലൈ 30ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. എന്നാൽ, സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളി. കന്യാസ്ത്രീകള്‍ക്കെതിരായ കുറ്റപത്രത്തില്‍ മനുഷ്യക്കടത്തുകൂടി ഉള്ളതിനാല്‍ എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ചാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസ് പരിഗണിക്കാൻ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു.
ഓഗസ്റ്റ് 1ന് ബിലാസ്പൂർ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചാൽ നടപടിക്രമങ്ങൾ നീണ്ടുപോയി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമാണ് എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ സ്വീകരിച്ച കോടതി കേസ് പരിഗണിച്ച് വാദം കേട്ട് കേസ് വിധി പറയാൻ മാറ്റി.
ഓഗസ്റ്റ് 2ന് ഒൻപത് ദിവസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും എൻഐഎ കോടതി ജാമ്യമനുവദിച്ചു. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യമനുവദിച്ചത്. 50000 രൂപയുടെ ബോണ്ടും ഷുവർറ്റിയും, പാസ്പോർട്ട് കെട്ടിവെക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.