NATIONAL

"എല്ലാവരും മന്ത്രിസഭയിലേക്ക് ചേരൂ"; കോണ്‍ഗ്രസിനേയും ലീഗിനേയും ക്ഷണിച്ച് ടിവികെ

അണ്ണാ ഡിഎംകെ വിമതര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയാല്‍ പിന്തുണ പിന്‍വലിയ്ക്കുമെന്ന് ഇടത് പാര്‍ട്ടികളും വിസികെയും അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിസഭാ വിപുലീകരണത്തിന് നീക്കം തുടങ്ങി തമിഴക വെട്രി കഴകം. കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ടിവികെ മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണിച്ചു. എന്നാല്‍ അണ്ണാ ഡിഎംകെ വിമതര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയാല്‍ പിന്തുണ പിന്‍വലിയ്ക്കുമെന്ന് ഇടത് പാര്‍ട്ടികളും വിസികെയും അറിയിച്ചു.

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് വിജയ് അണ്ണാ ഡിഎംകെ വിമത എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. സിവി ഷണ്‍മുഖം, എസ്.പി വേലുമണി വിഭാഗം അണ്ണാ ഡിഎംകെ വിമതര്‍ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളെങ്കിലും നല്‍കുമെന്ന് ടിവികെയുമായി ധാരണയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അണ്ണാ ഡിഎംകെയേയും ബിജെപിയേയും അകറ്റി നിര്‍ത്താനാണ് ടിവികെയ്ക്ക് പിന്തുണ നല്‍കിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പി.ഷണ്‍മുഖം പറഞ്ഞു. ഇടത് പാര്‍ട്ടികളും വിസികെയും മന്ത്രിസഭയില്‍ ചേരില്ലെന്നും പുറത്ത് നിന്ന് പിന്തുണ നല്‍കും എന്നുമുള്ള നിലപാടിലാണ്.

മന്ത്രിസഭയില്‍ പങ്കാളികളാകാന്‍ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി ടിവികെ ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ ആദവ് അര്‍ജുന അറിയിച്ചു. സാമൂഹിക നീതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും പാര്‍ട്ടികളും സര്‍ക്കാരിന്റെ ഭാഗമാകണമെന്നാണ് മുഖ്യമന്ത്രി വിജയ് യുടെ ആഗ്രഹമെന്നും ആദവ് അര്‍ജുന പറഞ്ഞു.

കൂടുതല്‍ എംഎല്‍എമാര്‍ മന്ത്രിസഭിയിലേക്ക് വരുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും. സഖ്യകക്ഷികള്‍ മന്ത്രിസഭയില്‍ ചേരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതേസമയം, ഇടതുപക്ഷ പാര്‍ട്ടികള്‍ പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങള്‍ അതിനെ എപ്പോഴും ബഹുമാനിക്കുന്നു. ഈ സര്‍ക്കാര്‍ സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഒന്നായിരിക്കും, അതോടൊപ്പം മതേതര നയങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമെന്നും ആദവ് അര്‍ജുന പറഞ്ഞു.

SCROLL FOR NEXT