മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി നടക്കുന്നതിന് മുമ്പായി തോക്കും വ്യാജ ഐഡി കാർഡുമായും രണ്ടുപേർ പൊലീസ് പിടിയിലായി. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവരിൽ ഒരാൾ അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. 24 കാരനായ റോഹൻ പരേഖ് എന്നയാളാണ് പിടിയിലായത്. ഇയാൾക്കൊപ്പം തോക്കുമായി ഒരാളും ഉണ്ടായിരുന്നു. ഇയാൾ പരേഖിൻ്റെ ഗൺമാനാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.
പരിശോധനയ്ക്കിടെ പരേഖിൻ്റെ കൈയിലുണ്ടായിരുന്ന ഐഡി കാർഡ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൻ്റെ ഏഴാമത് പതിപ്പ് സെപ്റ്റംബർ 8 മുതൽ 11 വരെയാണ് മുംബൈയിൽ നടക്കുന്നത്.