തമിഴ്നാട്: ഡിഎംകെ സർക്കാരിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിഎംകെയുടേത് ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരെന്ന് വിമർശനം. ഉദയനിധി മുഖ്യമന്ത്രിയാകില്ലെന്നും, 2026 ൽ എൻഡിഎ സഖ്യം തമിഴ്നാട് ഭരിക്കുമെന്നും അമിത് ഷാ. രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയുമാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിജെപി ബൂത്ത് കമ്മിറ്റി സമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
തിരുനെൽവേലിയിൽ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡിഎംകെയ്ക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനം നടത്തിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഭരണത്തേക്കാൾ കുടുംബവാഴ്ചയ്ക്ക് മുൻഗണന നൽകുന്നുവെന്ന് അമിത് ഷാ ആരോപിച്ചു.
"മകൻ ഉദയനിധിയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് സ്റ്റാലിന്റെ ഏക അജണ്ട. മകൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് സോണിയ ഗാന്ധിയുടെ ഏക ലക്ഷ്യം. എനിക്ക് അവരോട് രണ്ടുപേരോടും പറയാനുള്ളത് - ഇത് സംഭവിക്കില്ല. മോദിയുടെ വിജയം സുനിശ്ചിതം" 2026ൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.