തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന നൽകി മുൻ എഐഎഡിഎംകെ നേതാവ് ശശികല. എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട ശശികല ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. ജയലളിതയുടെ തത്വങ്ങളാൽ പാർട്ടി നയിക്കപ്പെടുമെന്ന് അവർ പറഞ്ഞു.
ജയലളിത, എംജിആർ, അണ്ണാദുരൈ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെട്ട പതാകയും ചടങ്ങിൽ പുറത്തിറക്കി. കഴിഞ്ഞ ഒമ്പത് വർഷമായി മൗനം പാലിക്കുന്നത് ഇനിയും തുടർന്നാൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്നും ചടങ്ങിൽ ശശികല വ്യക്തമാക്കി.
തൻ്റെ മുൻ പാർട്ടിയായിരുന്ന എഐഡിഎംകെയ്ക്കെതിരെയും ശശികല ആഞ്ഞടിച്ചു. ജയിൽ മോചിതയായ ശേഷം തന്നെ അറസ്റ്റ് ചെയ്യിക്കാൻ എഐഎഡിഎംകെ വളരെയധികം ശ്രമിച്ചുവെന്ന് പറഞ്ഞ ശശികല പാർട്ടി ഒരു തകർച്ചയിലൂടെ കടന്നുപോകുകയാണെന്നും കുറ്റപ്പെടുത്തി. എത്ര കാലം അവർ അത് നിഷേധിക്കും? ഇപിഎസിനെ സംബന്ധിച്ചിടത്തോളം, എഐഎഡിഎംകെ പ്രവർത്തകരെ സംബന്ധിച്ച് അദ്ദേഹത്തിന് ചിന്തയൊന്നുമില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശശികല വ്യക്തമാക്കി.
ഇപിഎസ് സ്വാർഥനും സ്വന്തം കാര്യം മാത്രം നോക്കുന്നവനുമാണ്. എഐഎഡിഎംകെ പത്തിലേറെ തവണ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും, ഡിഎംകെ നയിക്കുന്ന നിലവിലെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുക മാത്രമാണ് ചെയ്യുന്നത്. ജയലളിതയുടെ കാലത്ത് എഐഎഡിഎംകെ ചെയ്ത നന്മ തമിഴ്‌നാട് ജനത മറന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായതിന് ശേഷം 2027 വരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ശശികലയെ വിലക്കിയിട്ടുണ്ട്. അറസ്റ്റിലായി നാല് വർഷത്തിന് ശേഷം 2021 ലാണ് ശശികല ജയിൽമോചിതയായത്. ചെന്നൈയിൽ തന്റെ അനുയായികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അവരുടെ പുതിയ രാഷ്ട്രീയ നീക്കം.