NATIONAL

"മന്ത്രിയുടെ പരാമർശത്തിന് രാഷ്ട്രീയവുമായി ബന്ധമില്ല"; വിരമിക്കൽ ചർച്ചകൾ തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്

ആദിവാസി മേഖലയിൽ ഏകാധ്യാപക സ്കൂളുകൾ നടത്തുന്ന ലക്ഷ്മി റാവു മങ്കർ ട്രസ്റ്റിനെ കുറിച്ചാണ് സംസാരിച്ചതെന്നുമാണ് മന്ത്രിയുടെ ഓഫിസിൻ്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വിരമിക്കൽ സൂചന മന്ത്രിയുടെ ഓഫീസ് തള്ളി. പരാമർശത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും ആദിവാസി മേഖലയിൽ ഏകാധ്യാപക സ്കൂളുകൾ നടത്തുന്ന ലക്ഷ്മി റാവു മങ്കർ ട്രസ്റ്റിനെ കുറിച്ചാണ് സംസാരിച്ചതെന്നുമാണ് മന്ത്രിയുടെ ഓഫിസിൻ്റെ പ്രതികരണം. രാഷ്‌ടീയ കേന്ദ്രങ്ങളിൽ മന്ത്രിയുടെ പ്രസ്താവന ചർച്ചയായതോടെയാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി എത്തിയത്.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെയായിരുന്നു നിതിൻ ഗഡ്കരിയുടെ പ്രസ്താവന. പണ്ടത്തെപ്പോലെ ഇപ്പോൾ അത്രയധികം ജോലിചെയ്യാൻ കഴിയുന്നില്ലെന്നും ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായെന്നുമാണ് ഗഡ്കരി പറഞ്ഞത്. നാഗ്പുരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗഡ്കരി ഇങ്ങനെ പറഞ്ഞത്. പൊതുപ്രവർത്തനങ്ങളിലെ തന്റെ സജീവത അടുത്തിടെ കുറഞ്ഞിട്ടുണ്ട്. ഇത് മുന്നോട്ട് കൊണ്ടുപോകാൻ യുവതലമുറയ്ക്ക് ഇപ്പോൾ അവസരം നൽകണമെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു.

'ജോലി പുതിയ തലമുറയ്ക്ക് കൈമാറണം. പുതിയ തലമുറ വന്നിട്ടുണ്ട്, പഴയ തലമുറ അവരെ നയിക്കുന്നു. കഴിഞ്ഞ 30 വർഷമായി ഞാൻ പൊതുജീവിതത്തിൽ നിരന്തരമായി പ്രവർത്തിക്കുന്നു. പല ഉയർച്ചതാഴ്ചകളും കണ്ടിട്ടുണ്ട്, നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, എനിക്ക് ഇപ്പോൾ അധികം ജോലിചെയ്യാൻ കഴിയില്ല, പുതിയ തലമുറയ്ക്ക് പ്രവർത്തിക്കാൻ അവസരം നൽകണം', ഗഡ്കരി പറഞ്ഞു.

വരുംവർഷങ്ങളിൽ വികസന പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിക്കുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടിയിരുന്നു. അമിത് ഷാ പാർട്ടി അധ്യക്ഷനായിരുന്ന 2015-ന് ശേഷമുള്ള ഏറ്റവും വലിയ സംഘടനാപരമായ അഴിച്ചുപണിക്ക് ബിജെപി വിധേയമായി ദിവസങ്ങൾക്കകമാണ് ഗഡ്കരിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

SCROLL FOR NEXT