ലഖ്‌നൗ: ഐടിഐ പാസായതിന് പിന്നാലെ ജൈവകൃഷിയിലേക്ക് എത്തിയ യുവാവ് 23 ദിവസത്തിനുള്ളിൽ നേടിയത് 1.5 ലക്ഷം രൂപ. യുപിയിലെ മൗവിൽ താമസിക്കുന്ന അഖിലേഷ് മൗര്യയാണ് പഠിച്ച മേഖലയിൽ ഒരു ജോലി നേടിയെടുക്കുന്നതിന് പകരം കൃഷിയിലേക്ക് ചുവടുവച്ചത്.
ഒരു ഹോർട്ടികൾച്ചർ ഓഫീസറുടെ സഹായത്തോടെ ജൈവകൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയിരുന്നു അഖിലേഷ് മൗര്യയുടെ തീരുമാനം. ഇതാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. തുടർന്ന് ഒരേക്കർ സ്ഥലത്ത് ജൈവ വെള്ളരി കൃഷി ചെയ്തതിലൂടെ 23 ദിവസത്തിനുള്ളിൽ ഏകദേശം 1.5 ലക്ഷം രൂപ സമ്പാദിച്ചുവെന്ന് അഖിലേഷ് മൗര്യ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
കൃഷിയിലേക്ക് വരാൻ പ്രചോദനമായത് അച്ഛൻ ആണെന്ന് അഖിലേഷ് മൗര്യ പറഞ്ഞു. പഠനം പൂർത്തിയാക്കിയ ശേഷം അതുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിന് പകരം നാട്ടിൽ വന്ന് കൃഷി ചെയ്യാൻ പ്രേരണയായത് അച്ഛനായിരുന്നു. സിൻജെൻ്റ, ക്ലോസ്സ് ആർനോ, ഡൽഹിസ് എസ്.ഐ.ആർ തുടങ്ങിയ വെള്ളരി ഇനങ്ങളാണ് നിലവിൽ കൃഷി ചെയ്യുന്നത് എന്നും അഖിലേഷ് മൗര്യ വ്യക്തമാക്കി.
ഒരു ഏക്കർ സ്ഥലത്ത് വെള്ളരി കൃഷി ചെയ്യുന്നുണ്ടെന്നും ദിവസവും ഏഴ് മുതൽ എട്ട് ക്വിൻ്റൽ വരെ വിളവെടുക്കുന്നുണ്ടെന്നും മൗര്യ പറഞ്ഞു. മെയ് 1 മുതൽ ഏകദേശം 10 ടൺ വെള്ളരി ഫാമിൽ നിന്ന് വിളവെടുത്തിട്ടുണ്ട്. തുടക്കത്തിൽ, വെള്ളരിക്ക കിലോഗ്രാമിന് 14 മുതൽ 15 രൂപ വരെ വിലയ്ക്ക് വിറ്റിരുന്നു. പിന്നീട് അത് 20 രൂപയായി ഉയർന്നു. വിപണി വിലയിലുണ്ടായ വർധന വരുമാനത്തിൻ്റെ തോത് വർധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.