ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു കർഷകരുടെ കടം എഴുതിത്തള്ളുമെന്നത്. ഇതിലാണ് വിജയ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി വിജയ് പങ്കെടുത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
50,000 രൂപയ്ക്ക് താഴെ കടമുള്ള കർഷകൻ്റെ വായ്പ പൂർണമായും എഴുതിത്തള്ളുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. 50,001 രൂപ മുതൽ 60,000 രൂപ വരെയുള്ള വായ്പകൾക്ക് 40,000 രൂപയും 60,001 രൂപ മുതൽ 70,000 രൂപ വരെയുള്ള വായ്പകൾക്ക് 30,000 രൂപയും ഇളവ് ലഭിക്കും. ഇതിനായി ഏകദേശം 2,000 കോടി രൂപയാണ് സർക്കാർ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്.
സഹകരണ ബാങ്കുകൾ വഴി എടുത്ത വായ്പയ്ക്ക് ആയിരിക്കും ഇളവ് ലഭിക്കുക. 50,000 രൂപയിൽ കൂടുതലാണെങ്കിൽ, സർക്കാർ വ്യവസ്ഥകൾ പ്രകാരം കടം എഴുതിത്തള്ളുമെന്നാണ് വിവരം. അഞ്ച് ഏക്കർ വരെ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇക്കാര്യത്തിൽ യാതൊരു പരാമർശവുമില്ലെന്നാണ് റിപ്പോർട്ട്.
ഇതിനിടെ പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ദിനം മുതൽ ആദ്യത്തെ ഏഴ് ദിവസങ്ങളിൽ പ്രതിദിനം അഞ്ച് ഷോ പ്രദർശിപ്പിക്കാൻ സംസ്ഥാനത്തുടനീളമുള്ള എല്ലാ തിയേറ്ററുകൾക്കും അനുമതി നൽകി വിജയ് സർക്കാർ ഉത്തരവിറക്കി. നിലവിൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രതിദിനം നാല് പ്രദർശനങ്ങൾക്കാണ് അനുമതിയുള്ളത്. ഇതാണ് വിജയ് സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്.
ഇതുകൂടാതെ, പ്രാദേശിക ഉത്സവ ദിവസങ്ങൾ, പൊതു അവധി ദിനങ്ങൾ, ശനിയാഴ്ചകൾ, ഞായറാഴ്ചകൾ എന്നിവയിൽ പ്രതിദിനം അഞ്ച് ഷോ നടത്താനും തിയേറ്ററുകൾക്ക് അനുവാദം നൽകിയിട്ടുണ്ട്. ഇതിനായി സർക്കാരിൽ നിന്നോ ലൈസൻസിങ് അധികൃതരിൽ നിന്നോ പ്രത്യേക അനുമതി വാങ്ങേണ്ടെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
നിലവിലുള്ള നിയമപ്രകാരം, പ്രാദേശിക ഉത്സവ ദിവസങ്ങളിലോ പൊതു അവധി ദിവസങ്ങളിലോ ഒരു പ്രത്യേക ഷോ കൂടി അധികമായി (പ്രതിദിനം അഞ്ച് ഷോ) പ്രദർശിപ്പിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു.