ഡൽഹി: ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാറിൽ ഒൻപത് പേരുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ച നാല് നില കെട്ടിടത്തിൻ്റെ തീപിടിത്തത്തിന് കാരണമായത് എ.സിയിൽ നിന്ന് തീപടർന്നതെന്ന് സൂചന. പ്രദേശത്തെ താമസക്കാരനായ ആളാണ് തീപടരാൻ കാരണം എയർ കണ്ടീഷണറിൽ നിന്നുള്ള തീയാകാമെന്ന് സംശയം പ്രകടിപ്പിച്ചത്.
അപകടത്തിൽ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. അപകടമുണ്ടായ നാലു നില കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ പതിനഞ്ചോളം പേരെ ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കെട്ടിടത്തിൽ തീപടർന്നത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ആദ്യ ലഭിച്ച വിവരം. തീയണയ്ക്കാനായി പ്രദേശത്ത് പതിനാലോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ കുതിച്ചെത്തിയിരുന്നു.
അതീവ ദുഃഖകരമായ സംഭവമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർ അറിയിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആറ് മണിയോടെ തീയണയ്ക്കാൻ കഴിഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഇരുപതോളം പേരെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെടുത്താനായെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.