കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നങ്കൂരമിട്ട ഇറാനിയന്‍ കപ്പല്‍ കൊച്ചി തീരത്ത് തുടരുന്നു. മട്ടാഞ്ചേരി വാർപ്പിലാണ് കപ്പൽ നങ്കൂരം ഇട്ടിരിക്കുന്നത്. കപ്പലിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടു. ഐആര്‍എസ് ലാവന്‍ എന്ന കപ്പല്‍ ഫെബ്രുവരി 28നാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പല്‍ ഇന്ത്യന്‍ തീരത്ത് അടുക്കാന്‍ സഹായം തേടിയത്. കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ട വിവരം ഇന്നലെ രാത്രിയോടെയാണ് നാവികസേനാ വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
183 ഇറാനിയന്‍ നാവികരാണ് കപ്പലിലുളളത്. കപ്പല്‍ എന്ന് തിരികെ പോകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കനത്ത സുരക്ഷയിലാണ് കൊച്ചി തീരത്ത് കപ്പല്‍ തുടരുന്നത്. ഹൈദരാബാദിലെ നാവികാഭ്യാസ പ്രകടനത്തിന് ശേഷം മടങ്ങിയ മറ്റൊരു ഇറാനിയന്‍ കപ്പലിന് നേരെ യുഎസ് ആക്രമണം നടന്ന സാഹചര്യത്തില്‍ കൂടിയാണ് ഐഎന്‍എസ് ലാവനുളള സുരക്ഷ ഇന്ത്യന്‍ സേന കൂട്ടിയത്.
"കപ്പലിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനാൽ കൊച്ചിയിൽ ഡോക്കിംഗ് അടിയന്തരമായി നടത്തണമെന്ന് സൂചിപ്പിച്ചുകൊണ്ട് 2026 ഫെബ്രുവരി 28 ന് അഭ്യർത്ഥന ലഭിച്ചു. മാർച്ച് 1 ന് ഡോക്കിംഗിന് അനുമതി ലഭിച്ചു. മാർച്ച് 4 ന് ഐറിസ് ലവാൻ കൊച്ചിയിൽ ഡോക്ക് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 183 പേരടങ്ങുന്ന സംഘത്തെ നിലവിൽ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നു," നാവികസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഐറിസ് ദേന ആക്രമിക്കപ്പെട്ടതിനു ശേഷം, നിരവധി പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ കേന്ദ്രത്തിൻ്റെ മൗനത്തെ ചോദ്യം ചെയ്യുകയും, ഒരു സമുദ്രശക്തി എന്ന നിലയിൽ ഇന്ത്യയുടെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള കയ്യൊഴിയലാണ് ഇതെന്ന് പറയുകയും ചെയ്തിരുന്നു. നാവികർ ഇന്ത്യയുടെ ആദരണീയരായ അതിഥികൾ ആണെന്ന് കോൺഗ്രസ് പറഞ്ഞു.