ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുക്കെ ഏഴ് ലക്ഷത്തോളം വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടക്കാന്‍ 48 മണിക്കൂറുകള്‍ ശേഷിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഇതോടെ സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണം 6,82,51,008 ആയി വര്‍ധിച്ചു.
എസ്‌ഐആറില്‍ പുറത്താക്കപ്പെട്ട വോട്ടര്‍മാര്‍ ഫോം 6 പ്രകാരം നല്‍കിയ അപേക്ഷ പരിശോധിച്ച് അതില്‍ ജുഡീഷ്യല്‍ പരിശോധന നടത്തിയ ശേഷമാണ് നടപടി. പുതുതായി ചേര്‍ത്തതില്‍ കന്നി വോട്ടര്‍ എത്ര പേരുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
വിശദമായ വിവരങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ട്രൈബ്യൂണല്‍ ഉത്തരവില്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ എണ്ണം കൂട്ടിച്ചേര്‍ക്കപ്പെട്ടേക്കാം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
91 ലക്ഷം വോട്ടര്‍മാരുടെ പേരുകളാണ് പശ്ചിമ ബംഗാളില്‍ എസ്‌ഐആറിന്റെ ഭാഗമായി പുറത്താക്കപ്പെട്ടത്. ബംഗാളിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണത്തിലെ 8.3 ശതമാനമാണ് എസ്‌ഐആര്‍ വഴി നഷ്ടമായത്. ഏപ്രില്‍ 23നാണ് പശ്ചിമ ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രില്‍ 29നും നടക്കും.