ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് Source; ഫയൽ ചിത്രം
NATIONAL

"ബംഗാൾ സുരക്ഷിതമാണെന്ന് പറയാൻ തനിക്ക് ആത്മവിശ്വാസമില്ല"; ദുർഗാപൂർ കൂട്ടബലാത്സംഗത്തിൽ ഗവർണർ

സ്ത്രീകൾ രാത്രി വൈകി പുറത്തിറങ്ങരുതെന്നും പൊലീസിന് "എല്ലാ ഇഞ്ചിലും" സുരക്ഷ നൽകാൻ കഴിയില്ലെന്നും പറഞ്ഞു കൊണ്ട് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: ദുർഗാപൂർ കൂട്ടബലാത്സംഗക്കേസിൽ പ്രതികരണവുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. പശ്ചിമ ബംഗാൾ സുരക്ഷിതമാണെന്ന് പറയാൻ തനിക്ക് ആത്മവിശ്വാസമില്ലെന്ന് ഗവർണർ പറഞ്ഞു. മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പൊതുജനരോഷം ഉയരുന്നതിനിടെയാണ് ഈ പ്രതികരണം ചർച്ചയാകുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമായ സംസ്ഥാനമാക്കുന്നതിന് വീണ്ടും നവോത്ഥാനം നടക്കാൻ ആഹ്വാനം ചെയ്യുന്നതായും ആനന്ദ ബോസ് പറഞ്ഞു.

ഇരയുടെ കുടുംബത്തെ കണ്ട ആനന്ദ ബോസ്, സംഭവം പൊതുമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നത് ആണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. കേസിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാൾ ഡോക്ടർമാരുടെ സംഘടന ഉൾപ്പെടെ നിരവധി സംഘടനകളും, ആളുകളും സംഭവത്തെ അപലപിച്ചും പ്രതിഷേധം അറിയിച്ചും പ്രതികരിച്ചിട്ടുണ്ട്.

ദുർഗാപൂരിലെ ഐക്യു സിറ്റി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാർഥിനിയെ കോളേജിന്റെ ഗേറ്റിന് സമീപത്തു വച്ച് തടഞ്ഞു നിർത്തുകയും കോളേജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം, സംഭവത്തിൽ പ്രതികരിച്ച് സംസാരിച്ച മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങാന്‍ പാടില്ലെന്നും, രാത്രി 12.30ന് പെണ്‍കുട്ടി എങ്ങനെ പുറത്ത് കടന്നുവെന്നും, ആ സമയം ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചത് എന്നുമായിരുന്നു മമത ബാനര്‍ജി ചോദിച്ചത്. വിദ്യാര്‍ഥികള്‍ രാത്രി പുറത്തിറങ്ങുന്ന സംസ്‌കാരം കോളേജുകള്‍ നിയന്ത്രിക്കണമെന്നും പെണ്‍കുട്ടികള്‍ സ്വയം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

എന്നാൽ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. തൻ്റെ വാക്കുകൾ മനഃപൂർവം വളച്ചൊടിച്ചുവെന്നും, സന്ദർഭത്തിനനുസരിച്ച് തൻ്റെ വാക്കുകൾ ദുരുപയോഗം ചെയ്തുവെന്നും മമത വ്യക്തമാക്കി. മമത ബാനർജിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷത്തിന്റെ ആക്രമണം രൂക്ഷമാകുന്നതിനിടയിൽ , സ്ത്രീകൾ രാത്രി വൈകി പുറത്തിറങ്ങരുതെന്നും പൊലീസിന് "എല്ലാ ഇഞ്ചിലും" സുരക്ഷ നൽകാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് പ്രതികരിച്ചതും ഏറെ വിമർശനങ്ങൾക്ക് കാരണമായി.

SCROLL FOR NEXT