ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ സാക്ഷി 
NATIONAL

തുടരുന്ന അന്വേഷണങ്ങൾ, പൊലീസിനെ കുഴക്കുന്ന ചോദ്യങ്ങൾ; ധർമസ്ഥല കേസിന്റെ നാൾ വഴികളിലൂടെ

എന്താണ് ധർമസ്ഥല കൂട്ട കുഴിമാടക്കേസിന്റെ സ്ഥിതി?

Author : ന്യൂസ് ഡെസ്ക്

മനുഷ്യന്റെ തലയോട്ടി എന്ന അവകാശവാദവുമായി മുഖംമറച്ച ഒരു മനുഷ്യൻ വരുന്നു. നൂറുകണക്കിന് സ്ത്രീകളെ പ്രത്യേകിച്ച്, ലൈംഗികാതിക്രമത്തിന് ഇരയായവരെ കൂട്ടക്കുഴിമാടങ്ങളുണ്ടാക്കി അടക്കം ചെയ്തെന്ന് പറയുന്നു. തുടർന്ന് ധർമസ്ഥലയിലും കർണാടകയിലാകെയും ഉണ്ടായ സംഭവവികാസങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. എന്താണ് ധർമസ്ഥല കൂട്ട കുഴിമാടക്കേസിന്റെ സ്ഥിതി? പ്രത്യേക അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിച്ചോ?

ജൂലൈ 3നാണ് കർണാടകയിലെ ക്ഷേത്ര നഗരമായ ധർമസ്ഥലയിലെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു തലയോട്ടിയുമായി മുഖംമൂടി ധരിച്ചെത്തിയ വ്യക്തി എത്തുന്നത്. അയാൾ പറഞ്ഞത് ലൈംഗികാതിക്രമത്തിന് ഇരയായവരുൾപ്പെടെ നൂറുകണക്കിന് പേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ്. 1990കൾക്കും 2000ത്തിനും ഇടയിൽ നിരവധി മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായി. കുറ്റബോധംകൊണ്ടാണ് പൊലീസിനോട് കാര്യങ്ങൾ പറയുന്നത്. വെളിപ്പെടുത്തൽ കർണാടകയിലാകെ കോളിളക്കമുണ്ടായി. ധർമസ്ഥല ദേശീയ ശ്രദ്ധയിലേക്ക് വന്നു.

വലിയ വിവാദങ്ങൾക്ക് പിന്നാലെ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണസംഘത്തിന്റെ ചുമതല നൽകി. 13 ഇടങ്ങൾ ശവക്കുഴികളെന്ന്, വെളിപ്പെടുത്തൽ നടത്തിയ ആൾ ചൂണ്ടിക്കാണിച്ചു. എന്നാൽ രണ്ടിടങ്ങളിൽ നിന്ന് ഏതാനും ചില മനുഷ്യാവശിഷ്ടങ്ങൾ ലഭിച്ചെന്നല്ലാതെ മറ്റൊന്നും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. ആരുടേതെന്ന് തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുള്ള സ്ഥലത്തുനിന്നാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു.

പൊലീസിനെ പറ്റിക്കുകയായിരുന്നെന്നും ഗൂഢ പദ്ധതികളുമായാണ് ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയതെന്നും തിരിച്ചറിഞ്ഞതോടെ ധർമസ്ഥലയിലെ മുൻ ശുചീകരണത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതന്റെ പേരുവിവരങ്ങളും പുറത്തുവന്നു. ചിന്നയ്യ. ആരോപണങ്ങൾ ശ്രദ്ധയിൽപെട്ട ചിന്നയ്യയുടെ ആദ്യ ഭാര്യ അദ്ദേഹം പറയുന്നതെല്ലാം നുണയാണെന്ന് പൊലീസിനെ അറിയിച്ചു. പിന്നീട് ഗൂഢാലോചനയുടെ ഭാഗമായി ആരോപണങ്ങൾ ഉന്നയിക്കാൻ താൻ നിർബന്ധിതനായെന്ന് ചിന്നയ്യ പൊലീസിനോട് പറഞ്ഞു.

ക്ഷേത്രനഗരത്തിൽ നിന്ന് ദുരൂഹമായ തിരോധാനങ്ങൾ ഉണ്ടായെന്ന് വരുത്തിത്തീർക്കാൻ തയ്യാറാക്കിയ പദ്ധതി എന്തിനായിരുന്നെന്നും ആരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്നുമൊക്കെയാണ് ഇപ്പോൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളിലൂടെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ക്ഷേത്രത്തിനും ക്ഷേത്ര നഗരത്തിനും ഉള്ള പ്രാധാന്യം എന്തെല്ലാമാണ്. എന്തൊക്കെ ചോദ്യങ്ങളാണ് ബാക്കിയാകുന്നത്.

ബെംഗളൂരുവിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ധർമസ്ഥലയിലാണ് 800 വർഷം പഴക്കമുള്ള മഞ്ജുനാഥേശ്വര സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പൂജാരിമാർ വൈഷ്ണവ ബ്രാഹ്മണരാണെന്നതും ഒരു ജൈന കുടുംബമാണ് ക്ഷേത്ര ഭരണം കൈകാര്യം ചെയ്യുന്നത് എന്നതും ചരിത്ര കഥകളാണ്. ഓരോ തലമുറയിലും കുടുംബത്തിലെ ഏറ്റവും മുതിർന്ന പുരുഷാംഗം അധികാരി എന്നപേരിൽ ഹെഗ്ഗഡെ പദവിയേറ്റെടുക്കും. നിലവിലെ അധികാരി വീരേന്ദ്ര ഹെഗ്ഗഡെയാണ്. അദ്ദേഹം രാജ്യസഭയിലെ നോമിനേറ്റഡ് അംഗവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനുമാണ്. ഈ കുംടുംബത്തിനോ അധികാരിക്കോ എതിരായി വിവാദം സൃഷ്ടിക്കലായിരുന്നോ ചിന്നയ്യയെ പറഞ്ഞയച്ചവരുടെ ലക്ഷ്യം. അതിൻ്റെ ഉത്തരം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

പതിറ്റാണ്ടുകളായി ധർമസ്ഥലയിൽ നിന്ന് സ്ത്രീകൾ അപ്രത്യക്ഷരാകുകയും ഒടുവിൽ മരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പല കഥകൾ പ്രചരിക്കുന്നുണ്ട്. ആദ്യത്തെ ആരോപണമുണ്ടായത് 1987ലാണ്. 17 വയസുള്ള പത്മലത എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. അവളുടെ കുടുംബം മരണത്തിൽ വലിയ ദരൂഹതകൾ ആരോപിച്ചു.

കേസ് ഇന്നും ദുരൂഹമായിത്തന്നെ തുടരുന്നു. 2012 ൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വാർത്ത ദേശീയമാധ്യമങ്ങളിൽ വലിയ ഇടം പിടിച്ചുപറ്റി. ആദ്യം സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറി. കുറ്റക്കാരനെന്ന് കണ്ടെത്തി പിടികൂടിയ സന്തോഷ് റാവു എന്ന വ്യക്തിയെ പിന്നീട് തെളിവുകളുടെ അഭാവത്തിൽ 2023ഓടെ കുറ്റവിമുക്തനാക്കി. പുനരന്വേഷണത്തിനുള്ള അപേക്ഷ കഴിഞ്ഞ വർഷം കർണാടക ഹൈക്കോടതി തള്ളിക്കളഞ്ഞു.

നിലവിലുയർന്നുവന്ന വിവാദങ്ങൾക്കിടെ 19 വയസുള്ള തന്റെ മകൾ അനന്യയെ ധർമസ്ഥലയിലേക്കുള്ള കോളേജ് യാത്രയ്ക്കിടയിൽ കാണാതായി എന്ന പരാതിയുമായി സുജാത ഭട്ട് എന്ന സ്ത്രീ രംഗത്തുവന്നു. ഒട്ടും താമസിക്കാതെ സുജാത ഭട്ട് മലക്കം മറിഞ്ഞു. ക്ഷേത്രവുമായി തന്റെ കുടുംബത്തിന് സ്വത്ത് തർക്കമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ചില ബന്ധുക്കൾ പറഞ്ഞതനുസരിച്ചാണ് വ്യാജ ആരോപണവുമായി രംഗത്തെത്തിയതെന്നും സുജാത ഭട്ട് പറഞ്ഞു. തനിക്ക് മകളേയില്ല എന്നും അവർ വെളിപ്പെടുത്തി.

സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ധർമസ്ഥലയിൽ കാണാതായവരുടെയും അസ്വാഭാവിക മരണങ്ങളുടെയും എണ്ണം ഏകദേശം 400 ആണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അസ്വാഭാവികതയുണ്ടെന്ന് ഉറപ്പിക്കാൻ കഴിയുന്ന തെളിവുകളോ അന്വേഷണങ്ങളോ ഉണ്ടായിട്ടെല്ലന്നത് മറ്റൊരു വസ്തുത. കൂട്ടക്കുഴിമാടം അവകാശവാദം ഉന്നയിക്കാൻ തന്നെ നിർബന്ധിച്ചവരുടെ പേര് ചിന്നയ്യ അന്വേഷണ സംഘത്തോട് പറഞ്ഞുകഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

45 കാരനായ ചിന്നയ്യ പറഞ്ഞ ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് അന്വേഷണ സംഘത്തോട് ഇപ്പോൾ. കൂട്ടക്കുഴിമാടം എന്ന ഗൂഢാലോചനാസിദ്ധാന്തത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണ്. എന്താണ് ധർമസ്ഥലയെ ടാർഗറ്റ് ചെയ്യാനുള്ള കാരണം. ശക്തമായ ചോദ്യങ്ങളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. എല്ലാ വിവാദങ്ങൾക്കും മറുപടിയായി അന്വേഷണ സംഘത്തോട് ഒരു കൃത്യമായ മറുപടി കുറ്റപത്രത്തിന്റെ രൂപത്തിൽ കോടതിക്കുമുന്നിൽ വയ്ക്കുന്നത് വരെ ഉത്തരങ്ങൾക്കായി കാത്തിരിക്കേണ്ടിവരും.

SCROLL FOR NEXT