മഹാരാഷ്ട്ര: കരൾ രോഗം ബാധിച്ച ഭർത്താവിൻ്റെ മരണത്തിന് പിന്നാലെ കരൾ മുറിച്ചുനൽകിയ ഭാര്യയും മരിച്ചു. ഭർത്താവിന് നൽകാനായി കരളിൻ്റെ ഒരു ഭാഗം മുറിച്ച് നൽകിയ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയക്ക് പിന്നാലെയാണ് യുവതിയുടെ മരണം. പിന്നാലെ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പൂനെയിലെ സ്വകാര്യ ആശുപത്രിക്ക് നോട്ടീസ് നൽകിയതായും റിപ്പോർട്ടുണ്ട്.
ഓഗസ്റ്റിലാണ് ബാപ്പു കോംകർ എന്ന കരൾ രോഗിയും ഭാര്യ കാമിനിയും സഹ്യാദ്രി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. ഈ മാസം 15ന് ട്രാൻസ്പ്ലാൻ്റ് ശസ്ത്രക്രിയയും ആശുപത്രിയിൽ നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ബാപ്പു കോംകറിന്റെ ആരോഗ്യനില വഷളായി. രണ്ട് ദിവസങ്ങൾക്ക് ശേഷം, ഓഗസ്റ്റ് 17 ന് ബാപ്പു മരണത്തിന് കീഴടങ്ങി. ഭാര്യ കാമിനിക്കും ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധയുണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 21 ന് കാമിനിയും ചികിത്സയ്ക്കിടെ മരിച്ചു.
ഇരുവരുടെയും മരണത്തിന് പിന്നാലെ ചികിത്സാ പിഴവുണ്ടായെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തി. എന്നാൽ സ്റ്റാൻഡേർഡ് മെഡിക്കൽ പ്രോട്ടോക്കോളുകൾ പ്രകാരമാണ് ശസ്ത്രക്രിയകൾ നടത്തിയതെന്നാണ് ആശുപത്രി അറിയിച്ചത്. രോഗി ബാപ്പു കോംകറിൻ്റെ ആരോഗ്യനില സങ്കീർണമായിരുന്നെന്നും, ഉയർന്ന അപകടസാധ്യതയുണ്ടായിരുന്നെന്നും ആശുപത്രി പറയുന്നു. ശസ്ത്രക്രിയയുടെ അപകടസാധ്യതകളെക്കുറിച്ച് കുടുംബത്തിനും ദാതാവിനും മുൻകൂട്ടി പൂർണമായ കൗൺസിലിംഗ് നൽകിയിരുന്നതായും ആശുപത്രി അറിയിച്ചു.
അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കാൻ സഹ്യാദ്രി ആശുപത്രിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ സേവന ഡെപ്യൂട്ടി ഡയറക്ടർ ഡോ. നാഗ്നാഥ് യെമ്പള്ളെ പറഞ്ഞു. "സ്വീകർത്താവിന്റെയും ദാതാവിന്റെയും വിശദാംശങ്ങൾ, അവരുടെ വീഡിയോ റെക്കോർഡിംഗുകൾ, ചികിത്സാ രീതി എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ ആശുപത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്കുള്ളിൽ എല്ലാ വിവരങ്ങളും നൽകാൻ ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്," ബാപ്പു പറഞ്ഞു.
"അന്വേഷണത്തോട് ഞങ്ങൾ പൂർണമായും സഹകരിക്കും. ഈ വിഷയത്തിൽ സമഗ്രമായ അവലോകനം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും പിന്തുണയും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു. "സ്റ്റാൻഡേർഡ് മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ശസ്ത്രക്രിയകൾ നടത്തിയത്. നിർഭാഗ്യവശാൽ, ട്രാൻസ്പ്ലാൻറിന് ശേഷം സ്വീകർത്താവിന് കാർഡിയോജനിക് ഷോക്ക് ഉണ്ടായി. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ല," ആശുപത്രി പ്രസ്താവനയിൽ പറയുന്നു.