NEWSROOM

ഷിരൂരിൽ ഇന്ന് തെരച്ചിലില്ല; ഡൈവിങ് ബുദ്ധിമുട്ടാണെന്ന് ദൗത്യസംഘം

പുഴയിൽ വീണ് കിടക്കുന്ന കൂറ്റൻ മരങ്ങളും മണ്ണും പാറക്കല്ലുകളുമാണ് തെരച്ചലിന് തടസ്സമാകുന്നത്. ചെളി നിറഞ്ഞതിനാൽ പുഴയിലെ കാഴ്ച പൂർണമായും മറയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്

Author : ന്യൂസ് ഡെസ്ക്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിൽ ഇന്ന് ഉണ്ടാകില്ല. ഡൈവിങ് ബുദ്ധിമുട്ടാണെന്ന് ദൗത്യസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചതിനെ തുടർന്നാണ് തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത്. നേവിയുടെയും ഈശ്വർ മാൽപെയുടെയും രണ്ട് സംഘങ്ങള്‍ ഇന്നലെ ഗംഗാവാലി പുഴയില്‍ പരിശോധന നടത്തിയിരുന്നു. ലോറിയിൽ കെട്ടിയ കയർ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പരിശോധന.

പുഴയിൽ വീണ് കിടക്കുന്ന കൂറ്റൻ മരങ്ങളും മണ്ണും പാറക്കല്ലുകളുമാണ് തെരച്ചലിന് തടസ്സമാകുന്നത്. ചെളി നിറഞ്ഞതിനാൽ പുഴയിലെ കാഴ്ച പൂർണമായും മറയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതോടെ ഡ്രഡ്ജർ എത്തിച്ച ശേഷം മാത്രം തെരച്ചിൽ നടത്തിയാൽ മതിയെന്ന നിലപാടിലാണ് ജില്ലാഭരണകൂടം. അടുത്ത വ്യാഴാഴ്ചയോടെ മാത്രമേ ഡ്രഡ്ജർ എത്തിക്കാനാകു എന്നാണ് കമ്പനി അറിയിച്ചത്.


ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ അങ്കോളയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ജലമാർഗമായിരിക്കും ഡ്രഡ്ജർ എത്തിക്കുക. നദിയിലൂടെ പാലങ്ങൾക്ക് താഴെ കൂടെ കൊണ്ടുവരേണ്ടതിനാൽ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടിയും വരും. ഇതിനായി പരിശോധനകളും ആവശ്യമാണ്. ഇതിനാലാണ് ഡ്രഡ്ജർ എത്തിക്കാൻ സമയം എടുക്കുന്നത്.


ഡ്രഡ്ജിങ് മെഷീൻ എത്തിക്കാൻ 50 ലക്ഷം രൂപ ചിലവാകുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻസ്പോർട്ടേഷന് മാത്രമായി ചെലവ് വരുന്നത്. ബാക്കി തുക ഡ്രഡ്ജറിന് വാടകയിനത്തിലും നൽകണം. നാലു ലക്ഷം രൂപയാണ് ദിവസ വാടക വരുന്നത്. ഇതിന്റെ ചിലവ് ഉത്തരകന്നഡ ജില്ലാഭരണകൂടം വഹിക്കും. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലാകും ഇന്ധനച്ചെലവ് വഹിക്കുക.

ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പലതവണ പുഴയിലിറങ്ങിയുള്ള പരിശോധന നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു.

SCROLL FOR NEXT