ഡൈവിങ് ബുദ്ധിമുട്ടായതിനാൽ നാളെ ഷിരൂരിൽ തെരച്ചിൽ നടത്തില്ലെന്ന് ദൗത്യസംഘം അറിയിച്ചു. ഇനി ഡ്രഡ്‌ജർ എത്തിയ ശേഷം മാത്രമേ പരിശോധന നടത്താൻ സാധിക്കൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഡ്രഡ്‌ജർ വ്യാഴാഴ്ച മാത്രമേ എത്തിക്കാനാവൂ എന്ന് കമ്പനിയും അറിയിച്ചു.
അതേസമയം, ഷിരൂർ ദൗത്യത്തിനായി ഏകദേശം 10 ദിവസം കൂടി വേണമെന്ന് കാർവാർ എംഎൽഎ അറിയിച്ചിരുന്നു. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായി ഇന്നും തെരച്ചിൽ നടത്തിയിരുന്നു. നേവിയുടെയും ഈശ്വർ മാൽപെയുടെയും 2 സംഘങ്ങളാണ് പരിശോധന നടത്തിയത്. ലോറിയിൽ കെട്ടിയ കയർ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗംഗാവലി പുഴയിൽ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായുള്ള തെരച്ചിൽ നടന്നത്. കഴിഞ്ഞ ദിവസം സോണാർ ഉപയോഗിച്ച് നാവിക സേന നടത്തിയ പരിശോധനയിൽ ലോഹ ഭാഗങ്ങളുടെ സിഗ്നൽ ലഭിക്കുകയും അതേ സ്ഥലത്തു നിന്നും ലോറിയിൽ മരത്തടികൾ കെട്ടിയിരുന്ന കയർ കണ്ടെത്തുകയും ചെയ്തതിരുന്നു. ഇതിനു പിന്നാലെയാണ് ദൗത്യം നീളുമെന്ന് കാർവാർ എംഎൽഎയുടെ അറിയിപ്പ് വന്നത്.