ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി. മുരളീധരൻ. റിപ്പോർട്ട് സമർപ്പിച്ച് അഞ്ചുവർഷമായിട്ടും സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടും നടപടി എടുത്തില്ല. എ.കെ ബാലനും, സജി ചെറിയാനും സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും മുരളീധരൻ പറഞ്ഞു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കുന്നത്. 2019 ഡിസംബർ 31 ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറുന്നു. പോക്സോ കേസെടക്കം റിപ്പോർട്ടിൽ പരാമർശിച്ചിട്ടും അതിന്മേൽ കേസെടുക്കാൻ സർക്കാർ തയാറായിരുന്നില്ല. കുറ്റവാളികളെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. അതിൻ്റെ ഭാഗമായാണ് റിപ്പോർട്ട് പുറത്തുവിടാതിരുന്നത്. കുറ്റവാളികളെ സംരക്ഷിക്കേണ്ടത് സർക്കാരിൻ്റെ രാഷ്ട്രീയ ബാധ്യതയാണോ. കുറ്റകൃത്യത്തിന് കൂട്ടുനിന്ന മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. വിവരവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് സർക്കാർ അഞ്ചുവർഷമായി പുറത്തുവിടാതിരുന്ന റിപ്പോർട്ട് മലയാള സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും കാസ്റ്റിങ് കൗച്ചും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നും , നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസേജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
READ MORE: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഗതാഗത മന്ത്രിക്ക് ഇതില്‍ കാര്യമില്ല; സംസ്‌കാരിക മന്ത്രി നടപടിയെടുക്കും: കെ.ബി ഗണേഷ് കുമാര്‍