NEWSROOM

ഒരു നാട് ഇങ്ങനെ നടുങ്ങി നിൽക്കുമ്പോൾ പ്രിയപ്പെട്ടതൊക്കെയും നൽകിപ്പോകുമെന്ന് തെളിയിക്കുകയാണ് കണ്ണൂരിലെ ഈ ചെറുപ്പക്കാരൻ

അവർക്ക് വേണ്ടി എന്ത് ചെയ്യാം എന്ന ചിന്തയിൽ നിന്നാണ് ദുരന്ത ബാധിതർക്ക് 25 വീടുകൾ നിർമിച്ചുനൽകാൻ ഡിവൈഎഫ്ഐ നടത്തുന്ന ധനശേഖരണത്തിൽ തന്റെ ബൈക്കും കൈമാറാൻ വിജേഷ് തീരുമാനിച്ചത്.

Author : ന്യൂസ് ഡെസ്ക്

വയനാടിന് പറ്റുന്ന രീതിയിലെല്ലാം സഹായമെത്തിച്ച് അത്ഭുതപ്പെടുത്തുകയാണ് ചുറ്റുമുള്ള മനുഷ്യർ. കുടുക്കപൊട്ടിച്ചും കമ്മൽ വിറ്റും പെൻഷൻ തുക നൽകിയും മനുഷ്യരിങ്ങനെ മനുഷ്യരെ ചേർത്ത് പിടിക്കുന്നതില്പരം മനോഹരമായ കാഴ്ച മറ്റെന്താണ്. ചിലർക്ക് ചിലതൊക്കെ വല്ലാതെ പ്രിയപ്പെട്ടതാവും. എന്നാലും ഒരു നാടിങ്ങനെ സകലതും നഷ്ടപ്പെട്ട് വിറങ്ങലിച്ച് നിൽക്കുമ്പോൾ അതും നൽകാൻ നമ്മൾ തയ്യാറാകും എന്ന് തെളിയിക്കുകയാണ് കണ്ണൂർ ഇരിട്ടി സ്വദേശി വിജേഷ്.

Also Read:

ഒരിക്കലും കൈമാറി പോവാരുതെന്ന് വിജേഷ് ആഗ്രഹിച്ച ഒന്നാണ് തന്റെ കെ എൽ 14 1537 നമ്പർ ബുള്ളറ്റ്. സ്വന്തം കുഞ്ഞിനെപ്പോലെ കൂടെക്കൊണ്ട് നടന്നിരുന്ന 1990 മോഡൽ. എന്നാൽ ജീവന് തുല്യം സ്നേഹിച്ച അതും വായനാടിനായുള്ള ഡിവൈഎഫ്ഐയുടെ ധനസമാഹാരണത്തിനായി വിജേഷ് നൽകി.

വയനാട്ടിൽ മഹാദുരന്തത്തിൽ തകർന്നുപോയ സഹജീവികളുടെ നിലവിളികൾ ബുള്ളറ്റിന്റെ ശബ്ദം പോലെ വിജേഷിന്റെ കാതുകളിലും മനസിലും തുളച്ചു കയറി. തന്നെക്കൊണ്ട് അവർക്ക് വേണ്ടി എന്ത് ചെയ്യാം എന്ന ചിന്തയിൽ നിന്നാണ് ദുരന്ത ബാധിതർക്ക് 25 വീടുകൾ നിർമിച്ചുനൽകാൻ ഡിവൈഎഫ്ഐ നടത്തുന്ന ധനശേഖരണത്തിൽ തന്റെ ബൈക്കും കൈമാറാൻ വിജേഷ് തീരുമാനിച്ചത്.

Also Read:

വണ്ടി കണ്ട് കൊതിച്ച് പലരും വന്നു. പക്ഷേ അത്രമേൽ പ്രിയപ്പെട്ടതിന് വിലയിടാൻ വിജേഷ് ഒരുക്കമായിരുന്നില്ല. ഇരിട്ടി എടൂരിൽ ടു വീലർ വർക് ഷോപ്പ് നടത്തുന്ന വിജേഷ്. എന്നാൽ സ്നേഹം വിട്ടുകൊടുക്കലിന്റേത് കൂടിയെന്നാണല്ലോ പറയാറ്. കുറെയേറെ മനുഷ്യരുടെ കണ്ണീരൊപ്പാൻ കൂടിയാണെങ്കിൽ അത് അനശ്വര സ്നേഹവുമാകും എന്നാണ് വിജേഷ് പറയുന്നത്. വിജേഷിൽ നിന്ന് ഏറ്റുവാങ്ങിയ ബൈക്ക് ലേലം ചെയ്ത് കിട്ടുന്ന മുഴുവൻ തുകയും ഡിവൈഎഫ്ഐ വീട് നിർമാണത്തിന് ഉപയോഗിക്കും.

SCROLL FOR NEXT