Donald Trump  Source; X
WORLD

"പ്രക്ഷോഭം അടിച്ചമർത്തുന്നു, എണ്ണ വരുമാനത്തില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കല്‍"; ഇറാനില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ യുഎസ് ഉപരോധം

ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ആണ് ഉപരോധ നടപടികള്‍ ആരംഭിച്ചതായി വ്യക്തമാക്കിയത്

Author : കവിത രേണുക

വാഷിങ്ടണ്‍: ഇറാനില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധമേര്‍പ്പെടുത്തി യുഎസ്. സാമ്പത്തിക ശൃംഖലകള്‍ക്കും ട്രംപ് ഭരണകൂടം ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധം അടിച്ചമര്‍ത്തുകയാണെന്നും എണ്ണ വരുമാനത്തില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നും ആരോപിച്ചാണ് യുഎസ് നടപടി.

ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ആണ് ഉപരോധ നടപടികള്‍ ആരംഭിച്ചത്. 'സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഇറാന്‍ ജനതയ്‌ക്കൊപ്പമാണ് യുഎസ്. ട്രംപിന്റെ നിര്‍ദേശാനുസരണമാണ് നടപടികള്‍ കൈക്കൊള്ളുന്നത്,' സ്‌കോട്ട് ബസന്റ് പറഞ്ഞു.

ഇറാന്റെ ദേശീയ സുരക്ഷയുടെ പരമോന്നത കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി അടക്കമുള്ളവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കി, പ്രക്ഷോഭകാരികളെ ബലപ്രയോഗത്തിലൂടെ നീക്കാന്‍ ആഹ്വാനം ചെയ്തു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അലി ലാരിജാനിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. അതേസമയം ഇറാനില്‍ പ്രക്ഷോഭകാരികളില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്.

ഇറാനില്‍ സുരക്ഷാ സേന കൊലപ്പെടുത്തിയ ആളുകളാൽ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നും മറ്റു രോഗികളെ പ്രവേശിപ്പിക്കാനാവാത്ത സാഹചര്യമാണുള്ളതെന്നും ബസന്റ് പറഞ്ഞു. യുഎഇ, സിംഗപ്പൂര്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ ചില മുന്‍നിര കമ്പനികള്‍ ഇറാനിയന്‍ ഷാഡോ ബാങ്കിംഗ് മുഖേന എണ്ണ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം യുഎഇയിലെ പ്രമുഖ കമ്പനികളിലൂടെ വെളുപ്പിക്കുന്നുവെന്ന് ആരോപിച്ച് 18 പേര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

കമ്പനികളും കറന്‍സി എക്സ്ചേഞ്ച് ഹൗസുകളും ഉപയോഗിച്ച് ഈ ശൃംഖലകള്‍ പ്രതിവര്‍ഷം ബില്ല്യണ്‍ കണക്കിന് ഡോളറുകളുടെ ഇടപാടുകള്‍ നടത്തുന്നതായും യുഎസ് ആരോപിച്ചു. ഉപരോധം ചുമത്തപ്പെട്ട ഇറാനിലെ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുന്ന പക്ഷം കടുത്ത ഉപരോധ നടപടികള്‍ക്ക് ഇവര്‍ വിധേയരാകേണ്ടിവരും.

SCROLL FOR NEXT