ഒരു കാലത്ത് ഇന്ത്യക്കാരുടെ സ്വപ്നഭൂമികയായിരുന്നു അമേരിക്ക, അമേരിക്കയിൽ എത്തി ജീവിതം പച്ച പിടിപ്പിക്കുക എന്നതായിരുന്നു പല ഇന്ത്യക്കാരുടെയും ലക്ഷ്യം. അമേരിക്കയിൽ എത്തിയാൽ ജീവിതം രക്ഷപ്പെടും എന്ന പ്രതീക്ഷയിൽ ആ അക്കരെ പച്ചയിലേക്ക് എത്തിച്ചേർന്നവർ ഇന്ന് അവിടം ഉപേക്ഷിക്കണം എന്ന ചിന്തയിലാണ്. അമേരിക്കയിലെ ഇന്ത്യാക്കാർക്കിടയിൽ 'കാർണഗീ എൻഡോവ്‌മെൻ്റ് ഫോർ പീസ്' നടത്തിയ സർവേയിൽ ഏകദേശം 40% പേരും പറഞ്ഞത് അമേരിക്കയിലെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സമ്മർദം കാരണം അമേരിക്ക ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്. യുഗവിൻ്റെ സഹകരണത്തോടെ 1000 ഇന്ത്യാക്കാർക്കിടയിലായിരുന്നു സർവേ.
യു.എസിന്‍റെ രാഷ്ട്രീയ സാഹചര്യത്തോടുള്ള വിയോജിപ്പാണ് പലരിലും രാജ്യം വിടണം എന്ന ചിന്തയ്ക്ക് കാരണം. ഏകദേശം 58% പേരാണ് ഈ കാരണം പറഞ്ഞത്. ഇതിൽ 54% പേർ ഉയരുന്ന ജീവിത ചെലവിനെയാണ് കാരണമായി പറയുന്നെങ്കിൽ 41% പേർക്കിത് വ്യക്തി സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ്. രണ്ടാം തവണ അധികാരത്തിൽ എത്തിയ ഡൊണാൾഡ് ട്രംപിൻ്റെ നടപടികളാണ് സ്ഥിതിഗതികൾ പരിതാപകരമാക്കിയത് എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. സർവേയിൽ പങ്കെടുത്ത 71% പേരും സാമ്പത്തിക വ്യവസ്ഥയിലും കുടിയേറ്റത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും ട്രംപ് നടത്തിയ ഇടപെടലുകളിൽ അതൃപ്തരാണ്.
യൂഎസ്- ഇന്ത്യ ബന്ധത്തിൽ വിമർശനങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷം പേരും വിദേശനയത്തെ ഒരു പ്രശ്നമായി കാണുന്നില്ല. പകരം ആഭ്യന്തര രാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിലും ദേശീയതലത്തിൽ ഒഴിവാക്കപ്പെടുന്ന പ്രവണതയിലും ഇവർ അസ്വസ്ഥരാണ്. 'അമേരിക്ക അമേരിക്കകാർക്ക്' പോലുള്ള പ്രാദേശിക വാദങ്ങൾ ഇന്ത്യാക്കാർ അടക്കമുള്ള കുടിയേറ്റക്കാർക്ക് തങ്ങൾ അവരിൽ ഉൾപ്പെടുന്നവരല്ല എന്ന തോന്നലും ഉണ്ടാക്കുന്നുണ്ട്. ഉയർന്നു വരുന്ന ഉച്ചനീചത്വങ്ങളും സാമൂഹിക അശാന്തിയും ഇതിൻ്റെ ഭാഗമായി കാണാം. 2020 വരെ നേരിട്ടുള്ള അക്രമങ്ങൾ കുറവായിരുന്നയിടത്ത് ഇന്ന് ജോലിസ്ഥലങ്ങളിലും ഓൺലൈനിലുമടക്കം ദിനംപ്രതി ഉയരുന്ന പക്ഷപാതപരമായ ആക്രമണങ്ങളും ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. പൊതുസ്ഥലങ്ങളിൽ സുരക്ഷിതമായിരിക്കാൻ പലരും തങ്ങളുടെ പെരുമാറ്റം മാറ്റിയതായും ചില സംഭാഷണങ്ങൾ വരെ ഒഴിവാക്കിയതായും വ്യക്തമാക്കുന്നു.
സാമ്പത്തിക സമ്മർദമാണ് പലരെയും രാജ്യം വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. നഗരങ്ങളിലേയും ടെക് ഹബ് പ്രദേശങ്ങളിലേയും ഉയരുന്ന ജീവിത ചെലവ് പല മധ്യവർഗകുടുംബങ്ങളുടെയും നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. യുഎസിൽ ഒരു കുട്ടിയെ വളർത്തി കൊണ്ടു വരുവാൻ 3 ലക്ഷം ഡോളറെങ്കിലും ചെലവാകുമ്പോൾ സാൻ ഫ്രാൻസിസ്കോ, സീയാറ്റിൽ, ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിൽ ഒറ്റ മുറി അപ്പാർട്ടുമെൻ്റുകൾക്ക് ഏകദേശം 3000 മുതൽ 5000 ഡോളർ വരെ ചെലവു വരുന്നതായും പലരും അഭിപ്രായപ്പെട്ടു.
കൂടാതെ, ദീർഘ കാല വിസ ബാക്ക്‌ലോഗുകളും , ഗ്രീൻ കാർഡ് കിട്ടാനുള്ള കാലതാമസവും പോളിസികളിലെ അനിശ്ചിതത്വവും താത്കാലിക തൊഴിൽ വിസയിലുള്ളവരടക്കമുള്ള വലിയൊരു വിഭാഗം ഇന്ത്യൻ പ്രവാസികളെ നിരന്തരമായി ബാധിക്കുന്നു. പുതിയ വിസ ബുള്ളറ്റിനുകൾ കുടിയേറ്റക്കാരുടെ സ്ഥിരതാമസം എന്ന ലക്ഷ്യം അനിശ്ചിതമായി നീണ്ടു പോകുന്നതിനും കാരണമാകുന്നു. വർഷങ്ങളായി യുഎസിൽ ജോലി ചെയ്തിട്ടും സ്ഥിര വിസ ലഭിക്കാത്തതും ഇന്ത്യക്കാരെ നിരാശരാക്കുന്നു.
യുഎസിലെ ഇന്ത്യാക്കാർക്കിടയിലെ രാഷ്ട്രീയത്തിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരിട്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും പലരും വിട്ടു നിൽക്കുകയാണ്. 2020 വരെ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ച പലരും അവരുടെ രാഷ്ട്രീയ പ്രവർത്തനം വിട്ടപ്പോൾ റിപ്പബ്ലിക് പാർട്ടിയ്ക്കൊപ്പം നിന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇപ്പോഴും പാർട്ടിയെ പിന്തുണയ്ക്കുന്നു. സ്വതന്ത്ര രാഷ്ട്രീയം പിന്തുടരുന്നവരുടെ എണ്ണം ഇക്കാലയളവിൽ വർധിച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തേക്കാൾ പ്രായോഗിക പ്രശ്നങ്ങളായ ജോലി, കുടുംബം, സുരക്ഷ, ദീർഘകാല സ്ഥിരത എന്നിവയെ കുറിച്ചുള്ള ചിന്തകളുടെ പ്രതിഫലനമാണ് ഇത്. നിലവിൽ ഏകദേശം 52 ലക്ഷം ഇന്ത്യാക്കാരാണ് യുഎസിലുള്ളത്. പണപ്പെരുപ്പവും ജോലി സുരക്ഷയെ കുറിച്ചുള്ള ആശങ്കയുമാണ് ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള ഇവരുടെ തീരുമാനത്തിന് ആക്കം കൂട്ടുന്നത്.