വാഷിങ്ടൺ: യുഎസ് ഗവൺമെൻ്റ് മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ഡിന്നർ ചടങ്ങിനിടെ പുറത്ത് വെടിവയ്പ് നടത്തിയ അക്രമിയുടെ ചിത്രവും ഐഡൻ്റിറ്റിയും പുറത്തുവിട്ട് ട്രംപ്. വൈറ്റ് ഹൗസിന് സമീപം ഹോട്ടൽ ബാൾറൂമിലുള്ള ഹിൽട്ടൺ ഹാളിൽ വച്ച് നടന്ന 'കറസ്പോണ്ടൻ്റ്സ് ഡിന്നർ' പരിപാടിക്കിടെയാണ് തോക്കുമായി ഒരാൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. ഉടൻ തന്നെ യുഎസ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി.
സതേൺ കാലിഫോർണിയയിലെ ടോറൻസ് നിവാസിയായ കോൾ തോമസ് അലൻ (31) ആണ് യുഎസ് സെക്യൂരിറ്റി ഫോഴ്സിൻ്റെ പിടിയിലുള്ളത്. ഇയാൾ പരിപാടി നടന്ന സ്ഥലത്തിന് 50 യാർഡ് അകലെ സെക്യൂരിറ്റി ചെക്ക് പോയിൻ്റിലൂടെ അതിവേഗം ഓടിക്കയറുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ഇയാളുടെ മുഖം വ്യക്തമല്ല.
പിടിയിലായ കോൾ അലൻ്റെ നിലത്തോടു ചേർത്ത് കിടത്തിയിരിക്കുന്ന ഫോട്ടോയും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചു. ഇയാളെ പിടികൂടാൻ വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിനകത്ത് ഉദ്യോഗസ്ഥർക്ക് മൽപ്പിടുത്തവും നടത്തേണ്ടി വന്നിരുന്നു.
പ്രതിയുടെ കൈവശം നിരവധി ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. വൈറ്റ് ഹൗസിലേക്ക് തോക്കുമായി അതിക്രമിച്ച് കയറാനുള്ള കാരണം ഇനിയും വ്യക്തമല്ല. പൊലീസ് അലൻ്റെ കാലിഫോർണിയയിലെ വീട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.