ഏറ്റവും വലിയൊരു നുണ പറഞ്ഞാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റത്. ലോകത്തെ യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്നും, യുഎസ് ഒരു യുദ്ധത്തിനും തുടക്കമിടില്ലെന്നും ആയിരുന്നു ആ നുണ. അധികാരത്തിലേറി 13 മാസം പിന്നിടുമ്പോള്‍, ലോകക്രമത്തെയാകെ തകിടം മറിച്ചുകൊണ്ടാണ് ട്രംപ് യുദ്ധങ്ങളില്‍ ഇടപെടുന്നത്. ലോകത്തെ എട്ട് യുദ്ധങ്ങളെങ്കിലും അവസാനിപ്പിച്ചെന്ന് അവകാശവാദം ഉന്നയിക്കുന്ന ട്രംപിന്, ഇറാനില്‍ നടക്കുന്ന യുദ്ധത്തെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കീ കൊടുക്കുന്നതിനനുസരിച്ചാണ് ട്രംപിന്റെ ചാട്ടങ്ങള്‍. യുദ്ധവെറിയനും മുസ്ലീം വിരുദ്ധനും വംശീയവാദിയുമായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് കൊടൂര ആക്രമണങ്ങളുടെ കെട്ടഴിച്ചുവിടുന്നത്. ഇതിനിടെ, ഇറാനെ സംബന്ധിച്ച് ട്രംപ് നടത്തുന്ന അവകാശവാദങ്ങള്‍ അത്രയും ശുദ്ധ ഭോഷ്കാണ്.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലാണ് ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മിനാബ് എന്ന ചെറുപട്ടണത്തിലെ ഷജറ ത്വയ്യിബ എലമെന്ററി സ്കൂള്‍ തകരുന്നത്. ക്ലാസ് നടക്കുമ്പോഴായിരുന്നു ടോമഹോക്ക് ക്രൂയിസ് മിസൈലുകള്‍ സ്കൂളില്‍ പതിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ 175 പേരാണ് കൊല്ലപ്പെട്ടത്. തകര്‍ന്നടിഞ്ഞ സ്കൂള്‍ കെട്ടിടത്തിനു മുന്നില്‍നിന്ന് കണ്ണീരൊഴുക്കുന്ന മാതാപിതാക്കളും, കുട്ടികള്‍ക്കായി ഒരുക്കിയ നൂറുകണക്കിന് ചെറിയ ഖബറുകളും മനസാക്ഷിയുള്ളവരുടെയെല്ലാം ഉള്ളുലച്ചു. യുദ്ധത്തിനെതിരെ ആഗോളതലത്തില്‍ ശബ്ദമുയര്‍ന്നു. പക്ഷേ, ഒരു മനസാക്ഷിക്കുത്തുമില്ലാതെ ട്രംപ് പറഞ്ഞു, സ്കൂള്‍ ആക്രമിച്ചത് ഇറാനാണ്. നിരപരാധികളായ കുഞ്ഞുങ്ങളുടെ മരണത്തിന്റെ ഉത്തരവാദിത്വം ട്രംപ് ഇറാന്‍ ഭരണകൂടത്തിനുമേല്‍ കെട്ടിവച്ചു.
എന്നാല്‍ ട്രംപ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവന്നു. യുഎസിന്റെ ടോമഹോക്ക് ക്രൂയിസ് മിസൈലുകള്‍ പതിച്ചാണ് സ്‌കൂള്‍ തകര്‍ന്നതെന്ന് വ്യക്തമായി. സ്കൂളിനോട് ചേര്‍ന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്സിന്റെ ക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള യുഎസ് മിസൈലുകളാണ് ലക്ഷ്യം തെറ്റി സ്കൂളില്‍ പതിച്ചത്. ഇതോടെ, മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം, ട്രംപ് വാക്കുകളില്‍ മലക്കംമറിഞ്ഞു. ആദ്യം പ്രതികരിക്കുമ്പോള്‍ അതിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. പക്ഷേ, ഇറാന്‍ ഉൾപ്പെടെ മറ്റു രാജ്യങ്ങൾ ടോമഹോക്ക് മിസൈലുകൾ ഉപയോഗിക്കാറുണ്ടെന്നു കൂടി അദ്ദേഹം ചേര്‍ത്തു. ഇറാന് ടോമഹോക്ക് മിസൈലുകൾ ഇല്ല എന്ന യാഥാര്‍ഥ്യത്തെ മറച്ചുവച്ചായിരുന്നു ട്രംപിന്റെ വാദം. അന്വേഷണത്തിലെ കണ്ടെത്തലുകളെ മാനിക്കുന്നുവെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ച ട്രംപ് മറ്റൊന്നും പറഞ്ഞില്ല. യുദ്ധത്തുടക്കത്തിലെ ഏറ്റവും മാരകമായ ആക്രമണത്തെ ലോകമെങ്ങും അപലപിക്കുന്ന സമയമായിരുന്നു അത്. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍പോലും പ്രതിരോധത്തിലായിരിക്കുമ്പോഴായിരുന്നു ട്രംപിന്റെ വാക്കുകള്‍.
സ്കൂൾ ആക്രമണത്തെക്കുറിച്ചുള്ള പരാമർശം മാത്രമല്ല, വാര്‍ത്താസമ്മേളനത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി ട്രംപ് പ്രസ്താവിച്ചിരുന്നു. ഇറാനെതിരായ യുദ്ധത്തിൽ യുഎസിനെയും ഇസ്രായേലിനെയും കൂടാതെ ഇറാന്റെ ഗൾഫ് അയൽരാജ്യങ്ങളും പങ്കാളികളായി എന്നതായിരുന്നു മറ്റൊരു വാദം. യുദ്ധസമയത്ത് ഈ രാജ്യങ്ങളെല്ലാം നിഷ്പക്ഷത പാലിച്ചിരുന്നു. അവര്‍ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍, ആക്രമിക്കപ്പെട്ടപ്പോള്‍ അവരും തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ തുടങ്ങി എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ട്രംപിന്റെ വാദം.
എന്നാല്‍, എന്താണ് സത്യം. യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി, ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇത്തരത്തില്‍ യുഎഇയാണ് കൂടുതല്‍ ആക്രമണം നേരിട്ടത്. എന്നാല്‍, അവര്‍ ഏതെങ്കിലും തരത്തില്‍ ഇറാനെതിരെ തിരിഞ്ഞിട്ടില്ല. ഇറാനുമായി ദീർഘകാല വ്യാപാരബന്ധമുള്ള യുഎഇ ഇറാനുമേല്‍ സമര്‍ദ്ദം ചെലുത്താന്‍ മറ്റു വഴികളാണ് തേടിയത്. ഇറാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍, യുദ്ധത്തിൽ പങ്കുചേര്‍ന്നിട്ടില്ല.
ഇറാനെതിരെ സൈനിക നീക്കങ്ങള്‍ നടത്തുന്നില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിരുന്നു. മാത്രമല്ല, സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കാണ് പരിഗണനയെന്നാണ് അവര്‍ അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാത്തത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ട്രംപിന്റെ സ്വന്തം ഫോക്സ് ന്യൂസ് വളരെ വിശദമായ ചര്‍ച്ച തന്നെ നടത്തിയിരുന്നു.
യുദ്ധം തുടര്‍ന്നാല്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്നും, കപ്പല്‍ ഗതാഗതം നിശ്ചലമാകുന്നതോടെ, എണ്ണ വിപണിയെ അത് ബാധിക്കുമെന്നും ലോകം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, അതൊന്നും യുഎസിനെ ഏശില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്. യുഎസ് വന്‍ തോതില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ ട്രംപിന്റെ ലോജിക്ക് അവിടെയും വര്‍ക്ക് ആയില്ല. ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും, കടൽവഴിയുള്ള എണ്ണവ്യാപാരത്തിന്റെ മൂന്നിലൊന്നും ഹോര്‍മുസിലൂടെയാണ് നടക്കുന്നത്. അതായത്, പ്രതിദിനം ഏകദേശം രണ്ടുകോടി ബാരൽ എണ്ണ. ഹോര്‍മുസിലെ അനിശ്ചിതത്വം, ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ ഉള്‍പ്പെടെ രാജ്യങ്ങളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതൊക്കെ ലോകവിപണിയില്‍ പ്രതിഫലിക്കും. ആഗോള സാമ്പത്തിക വ്യവസ്ഥ പരസ്പരം ബന്ധിതമായതിനാല്‍, എണ്ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ അനന്തരഫലം മറ്റ് വിപണിയെപ്പോലെ യുഎസും അനുഭവിക്കേണ്ടിവരുന്നുണ്ട്. ഈ ഘട്ടത്തില്‍ യുദ്ധം നീളുന്നത്, മേഖലയിലെ ഭിന്നതകൾ വർധിക്കാനും, ലോകരാജ്യങ്ങള്‍ ചേരികളാകുന്നതിനും കാരണമാകും. യുഎസിനെതിരായ വികാരം വര്‍ധിക്കാന്‍ വേറെ കാരണം കണ്ടെത്തേണ്ടതില്ല.
ഇറാന്റെ സൈനിക ശേഷിയെക്കുറിച്ചും യുദ്ധം തുടങ്ങേണ്ടിവന്നതിനെക്കുറിച്ചും ട്രംപ് പലതരം ന്യായീകരണങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇപ്പോള്‍ ആക്രമിച്ചില്ലായിരുന്നുവെങ്കില്‍, ഇറാന്‍ യുഎസിനെ ആക്രമിക്കാന്‍ കഴിയുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുമായിരുന്നു എന്നതാണ് അതിലൊന്ന്. മാത്രമല്ല, യുഎസിനെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നുവെന്നും, പശ്ചിമേഷ്യയെ നിയന്ത്രിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇതൊക്കെയും യുഎസ് രഹസ്യാന്വേഷ വിഭാഗം പോലും പിന്തുണയ്ക്കാത്ത കാര്യങ്ങളാണ്. ശനിയാഴ്ച യുദ്ധം തുടങ്ങി മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം യുദ്ധം ഏകദേശം അവസാനിച്ചെന്ന മട്ടിലും ട്രംപ് സംസാരിച്ചിരുന്നു. ഖമേനി ഉള്‍പ്പെടെ പ്രധാന ഭരണ, സൈനിക നേതൃത്വത്തെ വധിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാല്‍, ഞങ്ങള്‍ യുദ്ധം തുടങ്ങിയിരിക്കുന്നു എന്നാണ് യുഎസ് പ്രതിരോധ വകുപ്പ് അന്ന് എക്സില്‍ കുറിച്ചത്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും യുദ്ധം ഇപ്പോഴാണ് തുടങ്ങുന്നത് എന്നാണ് മാധ്യമങ്ങളോടും പ്രതികരിച്ചത്. ഇതോടെ, ട്രംപ് അഭിപ്രായം മാറ്റി. പല രീതിയില്‍ നാം ജയിച്ചുകഴിഞ്ഞു. പക്ഷേ, മതിയായ തരത്തില്‍ യുദ്ധം ജയിക്കാനായിട്ടില്ല. ദീര്‍ഘകാല ഭീഷണി എന്ന നിലയില്‍, അത് ഒരിക്കലും തിരിച്ചുവരാത്ത വിധം അവസാനിപ്പിക്കാനും അന്തിമ വിജയം നേടാനും കൂടുതല്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നു എന്നായി ട്രംപ്. നിമിഷങ്ങള്‍ക്കിപ്പുറം, ശത്രുവിനെ പൂർണമായി തോൽപ്പിക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് വാക്കുകള്‍ തിരുത്തി.
ഇറാന്റെ സൈനിക ശേഷിയെക്കുറിച്ചും ട്രംപ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രസ്താവിച്ചത്. ഇറാന് ഇനി തിരിച്ചടിക്കാനാവില്ലെന്നും അതിനുള്ള ശേഷിയില്ലെന്നുമായിരുന്നു യുദ്ധം തുടങ്ങിയശേഷമുള്ള പ്രതികരണം. ഇറാന് നാവികസേനയില്ല, അവർക്കു ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയില്ല എന്നൊക്കെയാണ് ട്രംപ് പ്രസ്താവിച്ചത്. ആക്രമണം നടത്താന്‍ ആവശ്യമായ സംവിധാനങ്ങളെല്ലാം ഇതിനോടകം വെടിവച്ചിട്ടു. റഡാറില്ല, ടെലി കമ്യൂണിക്കേഷന്‍ ഇല്ല. സൈന്യത്തിനുവേണ്ട ഒന്നും ഇല്ല എന്ന് വീമ്പ് പറഞ്ഞ ട്രംപ് പിന്നീടത് തിരുത്തി. ഇറാന്റെ സൈനിക ശേഷി പൂര്‍ണമായി ഇല്ലാതായിട്ടില്ല, എന്നാല്‍ കുറഞ്ഞിട്ടുണ്ട് എന്നായിരുന്നു തിരുത്ത്. അപ്പോഴേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക ക്യാംപുകളിലേക്ക് ഇറാന്‍ ആക്രമണം തുടങ്ങിയിരുന്നു.
ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദവും അങ്ങനെ തന്നെയായിരുന്നു. ഇറാന് നേതൃത്വം നഷ്ടമായി. ഭരണ നേതൃത്വവും, സൈനിക നേതൃത്വവും ഇല്ലാതായി. പകരം അവര്‍ പറയുന്ന പേരുകളൊന്നും ആരും കേള്‍ക്കാത്തതാണ്. ഇതോടെ എല്ലാം തീര്‍ന്നു എന്ന തരത്തിലായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍, ഖമേനിക്കു പകരം മകന്‍ മൊജ്‌തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി എത്തി. ഇതോടെ, ട്രംപ് അടവ് മാറ്റി. ഈയൊരു തിരഞ്ഞെടുപ്പ് ഇറാനില്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ട്രംപ് പറഞ്ഞു. ഭരണമാറ്റം, ആണവായുധ നശീകരണം എന്നിങ്ങനെ വാദങ്ങളെല്ലാം പൊള്ളിയടര്‍ന്നാണ് ട്രംപിന്റെ നില്‍പ്പ്. ട്രംപിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇനി ആരെ കൊന്നിട്ടാണ് യുദ്ധം തീര്‍ക്കുക? ഖമേനി പോയപ്പോള്‍ മകന്‍ മൊജ്‍തബ വന്നു. മൊജ്‌തബയെയും വധിച്ചാല്‍ മറ്റൊരാള്‍... അത് അങ്ങനെ തുടരും. അതിനപ്പുറം എന്ത് ചെയ്തിട്ടാണ് യുദ്ധം അവസാനിപ്പിക്കുക.