ബെഞ്ചമിന്‍ നെതന്യാഹു 
WORLD

ഹമാസിന്റെ നാശം സംഭവിച്ചിരിക്കും, ഏത് വഴിയിലൂടെയായാലും: ബഞ്ചമിന്‍ നെതന്യാഹു

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിനോട് ഹമാസ് അടുക്കുന്നതിനിടയില്‍ പ്രകോപനപരമായ പ്രസ്താവനകളുമായി വീണ്ടും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ ഏത് വിധേനയും നിരായുധീകരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.

ബന്ദികളുടെ മോചനം അടക്കമുള്ള ആവശ്യങ്ങളില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് നെതന്യാഹുവിന്റെ പ്രസ്താവനകള്‍ വരുന്നത്. ട്രംപിന്റെ കരാറിലൂടെയോ ഇസ്രയേലിന്റെ സൈനിക നടപടിയിലൂടെയോ ഹമാസിനെ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ പ്രധാന ആവശ്യമാണ് ഗാസയില്‍ നിന്ന് ഇസ്രയേലിന്റെ സമ്പൂര്‍ണ പിന്മാറ്റം. എന്നാല്‍ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്ന സൂചനയും നെതന്യാഹു നല്‍കി. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തുടര്‍ന്നും കൈവശം വയ്ക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, നയതന്ത്രപരമായോ, ഇസ്രയേലിന്റെ സൈനിക നീക്കത്തിലൂടെയോ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കും.

എളുപ്പവഴിയിലൂടെയോ അല്‍പം കഠിനമായ മാര്‍ഗത്തിലൂടെയോ എങ്ങനെയായാലും ഹമാസിനെ പൂര്‍ണമായും നിരായുധീകരിക്കുമെന്നാണ് ഹീബ്രു സന്ദേശത്തിലുള്ള നെതന്യാഹുവിന്റെ പ്രഖ്യാപനം. എല്ലാ ബന്ദികളും ഉടന്‍ മോചിതരാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.

വീഡിയോ സന്ദേശത്തില്‍, ഇസ്രയേല്‍ മഹത്തായ നേട്ടത്തിന് അരികിലെത്തിയെന്നും ഇത് അന്തിമല്ലെന്നും പറഞ്ഞ നെതന്യാഹു, അതിനായി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും വരും ദിവസങ്ങളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളും തിരിച്ചു വരുമെന്നും പറഞ്ഞു. അതേസമയം, ഗാസ മുനമ്പില്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ ഐഡിഎഫ് തുടരുമെന്നും അറിയിച്ചു.

SCROLL FOR NEXT