പാരിസ്: ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇറ്റാമർ ബെന്‍ - ഗ്വിറിനെ ഫ്രാന്‍സില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി ഫ്രഞ്ച് സർക്കാർ. ഗാസയിലേക്ക് സഹായവുമായി പോയ ഫ്ളോട്ടില്ല സന്നദ്ധ സംഘത്തെ തടവില്‍വെച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ഇറ്റാമർ ബെൻ-ഗ്വിറിന് ഇനി ഫ്രഞ്ച് മണ്ണിലേക്ക് പ്രവേശനമില്ലെന്നും, ഫ്രഞ്ച് പൗരന്മാർക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല എന്നും വിദേശകാര്യ മന്ത്രി ഷീൻ നോയൽ ബാരോട്ട് എക്സില്‍ അറിയിച്ചു. ബെന്‍ - ഗ്വിറിനെതിരെ കടുത്ത ഉപരോധങ്ങള്‍ ഏർപ്പെടുത്തണമെന്ന് ഇറ്റലിയുമായി ചേർന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുന്നതായും ഫ്രാന്‍സ് അറിയിച്ചു.
ഫ്രഞ്ച് പൗരന്മാർ ഉള്‍പ്പെട്ട ഫ്ളോട്ടില്ല സംഘത്തെ കൈകൾ ബന്ധിച്ചും മുട്ടുകുത്തിച്ചും അപമാനിക്കുന്നതിന്റെ, ബെന്‍-ഗ്വിർ തന്നെ പങ്കുവെച്ച വീഡിയോ വ്യാപക വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് ഇന്ന് എക്‌സിൽ കുറിച്ചത് ഇപ്രകാരമാണ്.“ഇന്ന് മുതൽ ഇറ്റാമർ ബെൻ-ഗ്വിറിന് ഫ്രഞ്ച് പ്രദേശത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ യാത്രക്കാരായ ഫ്രഞ്ച്, യൂറോപ്യൻ പൗരന്മാർക്കെതിരായ അപലപനീയമായ നടപടികളെ തുടർന്നാണ് ഈ തീരുമാനം.”
ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് സമുദ് ഫ്ലോട്ടില്ല സംഘത്തെ ഗാസ തീരം എടുക്കും മുൻപ് ഇസ്രയേൽ സൈന്യം തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇവരെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഏറെ നാൾ തടങ്കലിൽ വയ്ക്കുകയും, പീഡിപ്പിക്കുകയും ചെയ്തു.