ഗാസ സിറ്റിയിലെ മാലിന്യക്കൂമ്പാരം  Source: x/ @dn_osama_rabee
WORLD

ഗാസ സിറ്റിയിലുള്ളവർക്ക് ആശ്വാസം; മാലിന്യക്കൂമ്പാരം നീക്കാനുള്ള നടപടി പുരോമിക്കുന്നു

യുഎന്നിൻ്റെ യുഎൻഡിപിയുടെ നേതൃത്വത്തിലാണ് മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഗാസ സിറ്റി: ഗാസയിലെ ജനജീവിതം ദുസഹമാക്കിയിരുന്ന കൂറ്റൻ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാനുള്ള നടപടി പുരോഗമിക്കുന്നു. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഗാസ സിറ്റിയിൽ മാലിന്യക്കൂമ്പാരം സൃഷ്ടിക്കപ്പെട്ടത്. യുഎന്നിൻ്റെ യുഎൻഡിപിയുടെ (യുണൈറ്റഡ് നേഷൻസ് ഡെപവല്മെൻ്റ് പ്രോം) നേതൃത്വത്തിലാണ് മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചത്. ഹ്യൂമാനിറ്റേറിയൻ ഫണ്ടും യൂറോപ്യൻ യൂണിയൻ്റെ സിവിൽ പ്രൊട്ടക്ഷൻ ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഓപ്പറേഷനുകളും ചേർന്നാണ് പദ്ധതിക്ക് ധനസഹായം നൽകുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

ഏകദേശം ഇരുപത് ലക്ഷം പലസ്തീനികൾ നേരിടുന്ന ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക അപകടസാധ്യതകൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഗാസയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന വാണിജ്യ കേന്ദ്രമായ ഫിറാസ് മാർക്കറ്റിൽ 13 മീറ്റർ ഉയരത്തിലാണ് മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയത്. ദുർഗന്ധവും രോഗഭീതിയും ഉയർത്തുന്ന ഈ മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നത് ശ്രമകരമായ ദൗത്യമാണ്.

2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചത് മുതൽ ഗാസയിലെ പ്രധാന ലാൻഡ്‌ഫില്ലായ ജുഹർ അൽ-ദിക്കിലേക്ക് മാലിന്യങ്ങൾ കൊണ്ടുപോകാൻ സാധിക്കാത്തതാണ് നഗരമധ്യത്തിൽ ഇത്തരത്തിൽ മാലിന്യക്കൂമ്പാരം രൂപപ്പെടാൻ കാരണമായത്. ഇസ്രയേൽ ആക്രമണത്തിന് മുമ്പ് ആറ് ലക്ഷത്തോളം ആളുകൾ വസ്ത്രങ്ങൾക്കും ഭക്ഷണത്തിനുമായി ആശ്രയിച്ചിരുന്നത് ഫിറാസ് മാർക്കറ്റ്, ഇന്ന് പകർച്ചവ്യാധികളുടെ പ്രധാനകേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യം നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചതോടെ പ്രദേശവവാസികൾ വലിയ ആശ്വാസത്തിലാണ്.

അടിയന്തര ഇടപെടലിൻ്റെ ഭാഗമായി 570,000 ടണ്ണിലധികം ഖരമാലിന്യം ശേഖരിച്ചതായി യുഎൻഡിപി അറിയിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ, ഗാസ നഗരത്തിന് തെക്ക് അബു ജറാദ് പ്രദേശത്ത് തയ്യാറാക്കിയതും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നിർമിച്ചതുമായ ഒരു പുതിയ താൽക്കാലിക സ്ഥലത്തേക്ക് മാലിന്യം മാറ്റാൻ യുഎൻഡിപി പദ്ധതിയിടുന്നുണ്ട്. ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. 75,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ സ്ഥലത്ത് ദിവസേനയുള്ള ശേഖരണവും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

SCROLL FOR NEXT