WORLD

''പുതിയ ഭരണകൂടം പഴയതിനേക്കാള്‍ തീവ്രം''; ഇറാനെ ഇതുവരെയും തകര്‍ക്കാനായില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

ഫെബ്രുവരി 28നാണ് ഇസ്രയേലും യുഎസും ഇറാനില്‍ സംയുക്ത ആക്രമണത്തിലൂടെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

ടെൽ അവീവ്: പുതിയ ഇറാന്‍ ഭരണകൂടം പഴയ ഭരണകൂടത്തേക്കാള്‍ തീവ്രമാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പാര്‍ലമെന്റ് പാനലില്‍. നെസ്സെറ്റ് വിദേശകാര്യ വിഭാഗത്തോടും പ്രതിരോധ കമ്മിറ്റിയോടും വ്യാഴ്ച നടന്ന രഹസ്യ ഇന്റലിജന്‍സ് യോഗത്തിലാണ് പ്രതിരോധ സേനയുടെ പ്രതികരണം.

ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടത്തിയിട്ടും ഭരണകൂടത്തെ തകര്‍ക്കാന്‍ ഇതുരെ ഇറാന് സാധിച്ചിട്ടില്ല. പുതിയ ഭരണകൂടം പഴയതിനേക്കാള്‍ തീവ്രമായിട്ടാണ് നിലകൊള്ളുന്നതെന്നുമാണ് ഐഡിഎഫ് അറിയിച്ചത്.

ഫെബ്രുവരി 28നാണ് ഇസ്രയേലും യുഎസും ഇറാനില്‍ സംയുക്ത ആക്രമണത്തിലൂടെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയത്. ഇറാനില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വരുന്നതിന് മുമ്പായി നൂറുകണക്കിന് ആക്രമണങ്ങളാണ് ഇസ്രയേല്‍ വ്യോമസേന ഇറാനില്‍ നടത്തിയത്. തിരിച്ച് ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു.

ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ മൊജ്തബ ഖമനേയിയെ പരമോന്നത നേതാവായി പ്രഖ്യാപിച്ചു. എന്നാല്‍ മൊജ്തബ ഇതുവരെ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. മൊജ്തബ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ട്.

അതേസമയം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രയേലിനകത്ത് പ്രതിഷേധം ഉയരുന്നുണ്ടെന്നും നയതന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നതായും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുദ്ധം വീണ്ടും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതിരോധ കമ്മിറ്റി ചെയര്‍മാന്‍ ബോസ് ബിസ്മത്ത് പറഞ്ഞു.

SCROLL FOR NEXT