WORLD

ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇനി അസിം മുനീര്‍ തന്നെ ഓപ്പണറായി ഇറങ്ങേണ്ടി വരും; പാകിസ്ഥാന്‍ ക്രിക്കറ്റിനെ പരിഹസിച്ച് ഇമ്രാന്‍ ഖാന്‍

തുടര്‍ച്ചയായി ഇന്ത്യയോട് പാകിസ്ഥാന്‍ തോറ്റ വിവരം താന്‍ സഹോദരനോട് പങ്കുവെച്ചപ്പോഴായിരുന്നു ഇമ്രാൻ ഖാന്‍റെ മറുപടിയെന്ന് സോഹദരി അലീമ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചതിന് പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെയും അസോസിയേഷനെയും പരിഹസിച്ച് മുന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്‍. ഇനി ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വിയും ആര്‍മി തലവന്‍ അസിം മുനീറും ഓപ്പണര്‍മാരായി ഇറങ്ങിയിട്ടേ കാര്യമുള്ളു എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം.

ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്‍ ആണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുന്‍ പ്രധാനമന്ത്രി പറഞ്ഞതായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'ഇന്ത്യയ്‌ക്കെതിരെ ഇനി പാകിസ്ഥാന്‍ ഒരു മത്സരം ജയിക്കണമെങ്കില്‍ മുഹ്‌സിന്‍ നഖ് വിയും ആര്‍മി തലവന്‍ അസിം മുനീറും ഓപ്പണര്‍മാരായി ഇറങ്ങുകയും മുന്‍ ചീഫ് ജസ്റ്റിസ് ഖ്വാസി ഫയീസ് ഇസയും പാക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ അംബയര്‍മാരായി ഇറങ്ങുകയും വേണം. തേര്‍ഡ് അംബയര്‍ ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ഡോഗര്‍ ആയിരിക്കണം,' എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി അലീമ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായി ഇന്ത്യയോട് പാകിസ്ഥാന്‍ തോറ്റ വിവരം താന്‍ സഹോദരനോട് പങ്കുവെച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അലീമ പറഞ്ഞു.

1992ലെ ഒഡിഐ ലോക കപ്പില്‍ പാകിസ്ഥാനെ ആദ്യത്തെയും അവസാനത്തെയും വിജയം നേടിക്കൊടുത്തപ്പോള്‍ അന്ന് ടീമിനെ നയിച്ചത് ഇമ്രാന്‍ ഖാന്‍ ആയിരുന്നു. നെപോട്ടിസവും കഴിവില്ലായ്മയും കൊണ്ട് നഖ് വി പാകിസ്ഥാന്‍ ക്രിക്കറ്റിനെ നശിപ്പിച്ചുവെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

SCROLL FOR NEXT