മനാമ: യുഎസിന്റെ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടി തുടർന്ന് ഇറാൻ. ബഹ്റൈനിലും കുവൈറ്റിലും ഇറാൻ്റെ ഡ്രോൺ, മിസൈൽ ആക്രമണം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇറാൻ ആക്രമണം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പാസഞ്ചർ ടെർമിനൽ ഒന്നിലാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണങ്ങൾക്ക് പിന്നാലെ എയർപോർട്ടിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി കുവൈറ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലൂടനീളം ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിലെ ക്വെഷം യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഗൾഫ് മേഖലയിലെ പ്രധാനമായും കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈറ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും യുഎസ് വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രാദേശിക സഖ്യസേനയും ചേർന്ന് തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ യുഎസ് സൈനികർക്ക് പരുക്കേൽക്കുകയോ സൈനിക ആസ്തികൾക്ക് നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിൽ ഭീഷണി ശക്തമായതോടെ ബഹ്റൈൻ തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു. രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. മേഖലയിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെ നേരിടാൻ പൂർണ സജ്ജമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.