യുഎഇ: 23-ാം ദിനവും ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് ഇന്ത്യൻ പൗരനുൾപ്പെടെ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.യുഎഇ തലസ്ഥാനമായ അബുദാബിയിലെ അൽ ഷവാമേഖ് പ്രദേശത്ത് ഞായറാഴ്ച ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ വീണിരുന്നു. ഇതാണ് ഇന്ത്യൻ പൗരനുൾപ്പെടെ ചിലർക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് വിവരം. സൗദിയുടെ കിഴക്കൻ മേഖല ലക്ഷ്യമിട്ടും മിസൈലാക്രമണത്തിന് ശ്രമം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളോട് വ്യോമ പ്രതിരോധം സജീവമായി പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തുടനീളം കേട്ട സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ നടപടികളുടേതാണെന്നും അധികൃതർ അറിയിച്ചു.ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം യുഎഇ ആവർത്തിച്ച് ഇറാനിയൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്.
അതിനിടെ ഇറാൻ വീണ്ടും ഇസ്രയേലിൽ ആക്രമണം നടത്തി . മധ്യ ഇസ്രായേലിലേക്കും വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിലേക്കും ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.കുവൈറ്റിലേക്കും സൌദിയിലേക്കും ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായും അവകാശപ്പെടുന്നു. അതേ സമയം ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്.
യുഎസ് തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്നും ഗൾഫ് മേഖലയിലുള്ള എല്ലാ അമേരിക്കൻ ഊർജ്ജ കേന്ദ്രങ്ങളും തകർക്കുമെന്നും IRGC മുന്നറിയിപ്പ് നൽകി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ, ഇറാന്റെ ഊർജകേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്റെ മുന്നറിയിപ്പ്.