പശ്ചിമേഷ്യൻ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം വ്യാപിപ്പിക്കുകയാണ് ഇറാൻ. ദുബായിലെ അൽബദയിലും ഷാർജയിലെ അഷ തുറായ ടെലിംകോം കമ്പനി ഓഫീസിന് നേരെയും ഇറാൻ ആക്രമണം നടത്തി. യുദ്ധം നിർത്തിയാൽ മാത്രമേ സമാധാന ചർച്ചകൾക്ക് സന്നദ്ധമാകുകയുള്ളൂ എന്നാണ് ഇറാൻ്റെ നിലപാട്. ദുബായിലേക്കും ഷാർജയിലേക്കും കടുത്ത ആക്രമണങ്ങളാണ് ഇറാൻ നടത്തിയത്. ദുബായിലെ അൽബദയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഡ്രോണിൻ്റെ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ഷാർജയിലെ അൽ തുറായ ടെലിംകോം കമ്പനിയുടെ ഓഫീസിന് നേരെയാണ് അക്രമണമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ദുബായ് തീരത്തെ എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടായി. കുവൈത്തിൻ്റെ എണ്ണ കപ്പലായ അൽ സലാമിക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. ദുബായ് തീരത്ത് നിന്നും 34 മൈൽ നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം നടന്നത്. കപ്പലിൽ എണ്ണ ചോർച്ചയോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ലെന്ന് കുവൈത്ത് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. അതിനിടെ ഇറാനിലെ ഇസ്ഫഹാനിലെ ആയുധ ഡിപ്പോ ലക്ഷ്യമിട്ടു വമ്പൻ സ്ഫോടനങ്ങൾ നടത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പങ്കുവച്ചു. യുദ്ധം നിർത്തിയാൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകുള്ളൂവെന്ന നിലപാടിലാണ് ഇറാൻ. അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി വക്താവ് എസ്മായീൽ ബഖായ് വ്യക്തമാക്കി. സമാധാന ശ്രമങ്ങളുടെ മറവിലുള്ള ആക്രമണങ്ങൾ മറക്കില്ലെന്നും ബഖായ് മുന്നറിയിപ്പും നൽകി.
അതേസമയം ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താനുള്ള പദ്ധതിക്ക് ഇറാനിയൻ പാർലമെൻ്ററി കമ്മിറ്റി അംഗീകാരം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ, ഇസ്രയേൽ കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ പോകുന്നതിനുള്ള വിലക്ക് തുടരും. ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ മറ്റ് രാജ്യങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്നാണ് സൂചന. ഭാവിയിൽ ഹോർമുസ് കടലിടുക്കിലൂടെ പോകുന്നവർക്ക് ഇറാൻ്റെ ഔദ്യോഗിക കറൻസിയായ റിയാൽ അടിസ്ഥാനമാക്കി ടോൾ നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്.