ടെഹ്റാൻ: യുഎസ് പ്രസിഡൻ്റിൻ്റെ പ്രകോപനങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്ന മുൻ ഉറപ്പിൽ നിന്ന് പിന്‍മാറി ഇറാൻ. ഇറാന് നേരെയുള്ള തങ്ങളുടെ നാവിക ഉപരോധം പൂർണ ശക്തിയോടെ തുടരുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഇറാൻ നിലപാട് മാറ്റം. പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ജലപാതയിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഇറാൻ അറിയിച്ചു.
ഇറാൻ്റെ തുറമുഖങ്ങളിലേക്കും തിരിച്ചും പോകുന്ന കപ്പലുകൾക്ക് നേരെയുള്ള നാവിക ഉപരോധം തുടരുന്നതിലൂടെ വാഷിംഗ്ടൺ ഒരു നിർണായക വാഗ്ദാനം ലംഘിച്ചുവെന്ന് ഇറാൻ സൈനിക കമാൻഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
"ഇറാൻ സന്ദർശിക്കുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതു വരെ, ഹോർമുസ് കടലിടുക്കിലെ സ്ഥിതി കർശനമായി നിയന്ത്രിക്കപ്പെടും," എന്ന് ഇറാൻ സൈന്യം അറിയിച്ചു.
ഹോര്‍മുസ് കടലിടുക്ക് തുറന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ ഇറാന്‍ പാര്‍ലമെൻ്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ് തള്ളി. യുഎസ് സൈനിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്നും ഇറാന്‍ പറഞ്ഞു.
ഒരു മണിക്കൂറിനുള്ളിൽ ഏഴ് അവകാശവാദങ്ങൾ യുഎസ് പ്രസിഡൻ്റ് നടത്തി, അതിൽ ഏഴ് അവകാശവാദങ്ങളും തെറ്റായിരുന്നുവെന്ന് ഗാലിബാഫ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇനിയൊരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി യു എസ് നേരത്തെ അവകാശ വാദം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗാലിബാഫിൻ്റെ പ്രതികരണം.